തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ മുറുകുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ തികയ്ക്കാൻ പാർട്ടികൾ നെട്ടോട്ടമോടുമ്പോൾ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’ സജീവമായിരിക്കുകയാണ്.
കൂറുമാറ്റം ഭയന്ന് എ.ഐ.എ.ഡി.എം.കെ (AIADMK), ടി.വി.കെ (TVK) എന്നീ പാർട്ടികൾ തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റി. എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെയുടെ 15-ഓളം എം.എൽ.എമാരെ അയൽസംസ്ഥാനമായ പുതുച്ചേരിയിലെ ‘ദി ഷോർ ത്രിശ്വം’ റിസോർട്ടിലേക്ക് മാറ്റി. മുതിർന്ന നേതാവ് സി.വി. ഷണ്മുഖത്തിന്റെ മേൽനോട്ടത്തിലാണ് ഈ നീക്കം. ഇതിന് പിന്നാലെ വിജയിന്റെ ടി.വി.കെയും തങ്ങളുടെ എം.എൽ.എമാരെ മാമല്ലപുരത്തെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിൽ അത്യപൂർവ്വമായ നീക്കങ്ങൾക്കാണ് ഇപ്പോൾ ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. ചിരവൈരികളായ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിൽ അണിയറയിൽ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. 59 സീറ്റുകളുള്ള ഡി.എം.കെയും 47 സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെയും കൈകോർത്താൽ അത് വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും. എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം എം.എൽ.എമാർ വിജയിനെ പിന്തുണയ്ക്കാൻ താല്പര്യം പ്രകടപ്പിച്ചു എന്നും വാർത്തകളുണ്ട്.
108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിക്കുന്ന രേഖകളുമായി വരാനാണ് ഗവർണർ നിർദ്ദേശിച്ചത്. വിജയ്ക്ക് ഇപ്പോൾ 112 എം.എൽ.എമാരുടെ പിന്തുണയുണ്ട് (ടി.വി.കെ 108 + കോൺഗ്രസ് 5 + മറ്റുള്ളവർ). : വി.സി.കെ, ഇടത് പാർട്ടികൾ എന്നിവരുടെ നിലപാട് വെള്ളിയാഴ്ചയോടെ അറിയാം. ഇത് വിജയിന്റെ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും.








