ഐ.പി.എൽ 2026-ൽ പ്ലേ ഓഫ് പ്രതീക്ഷകൾ തുലാസിലായ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി നായകൻ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. നിർണ്ണായകമായ അടുത്ത മത്സരത്തിന് മുന്നോടിയായി റായ്‌പൂരിലേക്ക് പുറപ്പെട്ട മുംബൈ ടീമിന്റെ ആദ്യ ബാച്ചിൽ പാണ്ഡ്യയും സൂര്യകുമാർ യാദവും ഉൾപ്പെടാതിരുന്നത് ആരാധകർക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ വരാനിരിക്കുന്ന നാല് മത്സരങ്ങളിലും വിജയിക്കുക എന്നത് മുംബൈയ്ക്ക് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ടീമിനെ വലച്ച് പരിക്കും ആരോഗ്യപ്രശ്നങ്ങളും വില്ലനാകുന്നത്. നടുവേദന കാരണം ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു. ബുധനാഴ്ച റായ്‌പൂരിലേക്ക് തിരിച്ച ടീമിൽ പാണ്ഡ്യ ഉണ്ടായിരുന്നില്ല. ഈ സീസണിൽ ഇതിനോടകം രണ്ട് മത്സരങ്ങൾ ആരോഗ്യപ്രശ്നങ്ങൾ കാരണം താരത്തിന് നഷ്ടമായിട്ടുണ്ട്.
പാണ്ഡ്യയുടെ അഭാവത്തിൽ ടീമിനെ നയിച്ച സൂര്യകുമാർ യാദവും ആദ്യ ബാച്ചിനൊപ്പം യാത്ര ചെയ്തിട്ടില്ല. മെയ് 10-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടക്കുന്ന മത്സരത്തിൽ സൂര്യകുമാറും കളിച്ചേക്കില്ലെന്നാണ് സൂചന. പാണ്ഡ്യയും സൂര്യകുമാറും ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ മുൻ നായകൻ റോഹിത് ശർമ്മ ടീമിനെ നയിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. റോഹിത് ആദ്യ ബാച്ചിനൊപ്പം റായ്‌പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മുംബൈയിൽ നിന്ന് റായ്‌പൂരിലേക്ക് വിമാന സർവീസുകൾ കുറവായതിനാൽ പല ബാച്ചുകളിലായാണ് താരങ്ങൾ യാത്ര ചെയ്യുന്നത്. പാണ്ഡ്യയുടെ പരിക്ക് നിസ്സാരമാണെന്നും ലഖ്‌നൗവിനെതിരെ വിശ്രമം അനുവദിച്ചതാണെന്നുമാണ് ടീം വൃത്തങ്ങൾ നൽകുന്ന വിവരം.












