പട്ന : സമ്രാട്ട് ചൗധരി സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ വിപുലീകരണ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബീഹാറിൽ. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി പട്‌നയെ ആവേശത്തിലാഴ്ത്തി മോദിയുടെ റോഡ് ഷോ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ബിജെപിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പട്‌നയിൽ പ്രധാനമന്ത്രി നടത്തിയ റോഡ്‌ഷോ.
പുതിയതായി 32 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപിയിൽ നിന്നും ജെഡിയുവിൽ നിന്നും 16 മന്ത്രിമാർ വീതം എന്ന 50:50 ഫോർമുലയിലാണ് ധാരണയായിരിക്കുന്നത്. മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് കീഴിലുള്ള ഈ വിപുലീകരണത്തോടെ ബിഹാർ മന്ത്രിസഭയുടെ ആകെ എണ്ണം പരമാവധി പരിധിയായ 36-ൽ എത്തും. നിതീഷ് കുമാർ രാജ്യസഭയിലേക്ക് മാറിയതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ മകൻ നിഷാന്ത് കുമാർ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച പ്രകടനത്തിന് ശേഷം ബിഹാറിലെത്തുന്ന പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. ”ബിഹാറിന്റെ വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ കരുത്ത് പകരും” എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. ഗാന്ധി മൈതാനത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹെലിപാഡ് അടക്കമുള്ള സജ്ജീകരണങ്ങൾ പ്രധാനമന്ത്രിയുടെയും മറ്റ് വിഐപികളുടെയും സന്ദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. ബിഹാറിലെ വികസന പ്രവർത്തനങ്ങൾക്ക് ഈ പുതിയ മന്ത്രിസഭ വലിയ വേഗം നൽകുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ആത്മവിശ്വാസം പ്രകടിപ്പിച്ചു.









