ചെന്നൈ : ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് അനുമതി നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി ഗവർണർ. സർക്കാർ രൂപീകരണത്തിനായി വിജയ് ഗവർണറെ കാണാൻ എത്തിയപ്പോഴാണ് ഭൂരിപക്ഷം നേടിയാൽ മാത്രമേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമുള്ളൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കിയത്. സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സർക്കാർ വേണമെന്നും എണ്ണം തെളിയിക്കുന്നതുവരെ കാത്തിരിക്കണമെന്നും അർലേക്കർ ടിവികെ മേധാവിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഗവർണറുടെ ഈ ഇടപെടൽ. 118 പേരുടെ പിന്തുണയുണ്ടെന്ന് രേഖാമൂലം ബോധ്യപ്പെടുത്തിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന് ഗവർണർ ടിവികെ നേതൃത്വത്തെ അറിയിച്ചു. ജനാധിപത്യപരമായ മര്യാദകൾ പാലിക്കപ്പെടണമെന്നാണ് രാജ്ഭവന്റെ നിലപാട്. ടിവികെയ്ക്ക് നിലവിൽ 108 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 തികയ്ക്കാൻ ഇനിയും 10 പേരുടെ പിന്തുണ കൂടി വേണം. ഇതിൽ കോൺഗ്രസ് 5 സീറ്റുകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാക്കി 5 സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധി തുടരുകയാണ്.
ഗവർണറുടെ സന്ദേശത്തിന് പിന്നാലെ വിജയ് തന്റെ മുതിർന്ന നേതാക്കളുമായി ചെന്നൈയിലെ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. കോൺഗ്രസിന്റെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും, മറ്റ് ചില കക്ഷികളുമായി ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ടിവികെ വക്താക്കൾ അറിയിച്ചു. വരും മണിക്കൂറുകളിൽ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ ഒപ്പുകൾ ശേഖരിച്ച് ഗവർണറെ വീണ്ടും നേരിൽ കാണാനാണ് വിജയ്‌യുടെ നീക്കം.








