നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മൗനം വെടിഞ്ഞ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഭരണത്തുടർച്ച പ്രതീക്ഷിച്ച ഇടതുമുന്നണിക്ക് ഏറ്റ തിരിച്ചടിയിൽ ആദ്യമായാണ് അദ്ദേഹം ഔദ്യോഗികമായി പ്രതികരിക്കുന്നത്. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും ഈ പരാജയം ഇടതുപക്ഷത്തിന് ഒരു അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെ തിരിച്ചുവരാനുള്ള പുതിയ തുടക്കമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിയമസഭയിൽ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും വിജയിച്ച യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങളെയും അഭിപ്രായങ്ങളെയും ഗൗരവത്തോടെ കാണുന്നുവെന്നും പാർട്ടിയിൽ തുറന്ന പരിശോധന ഉണ്ടാകുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി.
ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് പിണറായി വിജയൻ തുറന്നുസമ്മതിച്ചു. എന്നാൽ എല്ലാവിധ എതിർപ്രചാരണങ്ങളെയും അതിജീവിച്ച് ഒരു വലിയ ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. നവകേരള നിർമ്മാണത്തിനായി മുന്നോട്ടുവെച്ച വികസന കാഴ്ചപ്പാടുകളും വിജ്ഞാന സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെയുള്ള നയങ്ങളും ജനാധിപത്യ സമ്മർദ്ദത്തിലൂടെ നടപ്പിലാക്കാൻ പ്രതിപക്ഷത്തിരുന്നും പോരാടും. അതിദാരിദ്ര്യ നിർമ്മാർജനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നിലച്ചുപോകാതിരിക്കാൻ ജനജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന സർക്കാരിന്റെ നല്ല നടപടികളെ പിന്തുണയ്ക്കുമെന്നും എന്നാൽ ജനവിരുദ്ധമായ തീരുമാനങ്ങളെ ശക്തമായി നഖശിഖാന്തം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പിണറായി വിജയൻ ആശങ്ക പങ്കുവെച്ചു. ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അതീവ ഗൗരവതരമാണ്. മതനിരപേക്ഷത ആഗ്രഹിക്കുന്നവരെ ഇത് ആശങ്കപ്പെടുത്തുന്നു. ഒരു വർഗീയതയോടും സന്ധി ചെയ്യാതെ വിഭജന രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന വ്യാജപ്രചാരണങ്ങളെയും കോർപ്പറേറ്റ് പിആർ തന്ത്രങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ചില മാധ്യമങ്ങൾ അർദ്ധസത്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും പ്രചരിപ്പിക്കുന്നതിൽ വഹിച്ച പങ്ക് ഗൗരവമായി പരിശോധിക്കപ്പെടണം. ഇത്തരം നുണക്കഥകളിൽ ചിലരെങ്കിലും വീണുപോയിട്ടുണ്ടെന്നും അവരെ വസ്തുതകൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിക്ക് സംഭവിച്ച വീഴ്ചകൾ ജനാധിപത്യപരമായ പരിശോധനയിലൂടെ തിരുത്തുമെന്ന് പിണറായി വിജയൻ ഉറപ്പുനൽകി. സഖാക്കളുടെയും പൊതുസമൂഹത്തിന്റെയും വിമർശനങ്ങൾ കേൾക്കാൻ പാർട്ടി തയ്യാറാണ്. നുണക്കഥകൾക്കും അജണ്ടകൾക്കും മുന്നിൽ ഇടതുപക്ഷം പിന്നോട്ടില്ല. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കും. കേരളത്തിന്റെ ഭാവിക്കായി, മതനിരപേക്ഷതയ്ക്കായി പോരാട്ടം തുടരുമെന്നും ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, ‘തിരുത്തൽ’ എന്ന വാക്ക് പ്രയോഗിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്.












