ഓപ്പറേഷൻ സിന്ദൂറിൽ അടിവാങ്ങി തകർന്ന് തരിപ്പണമായി നിൽക്കുമ്പോൾ പാക് സൈനിക മേധാവി അസിം മുനീർ സ്വയം ‘ഫീൽഡ് മാർഷൽ’ പദവിയിലേക്ക് ഉയർത്തിയതിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഡിജിഎംഒ (Director General of Military Operations) ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്. പാകിസ്ഥാന്റെ ഈ വിചിത്രമായ നടപടിയെ വെറും തമാശയായാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജൈപൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മിസൈലുകൾ പാക് മണ്ണിൽ അഗ്നിവർഷം നടത്തിയപ്പോൾ ഭയന്നോടിയ സൈന്യത്തിന്റെ മേധാവിക്ക് പ്രൊമോഷൻ നൽകിയ പാക് നടപടി അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പരിഹാസത്തിന് കാരണമായിരുന്നു.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ റാങ്കിലേക്ക് പാകിസ്താൻ ഉയർത്തിയത്. 1959-ൽ അയൂബ് ഖാൻ സ്വയം പ്രഖ്യാപിച്ചതിന് ശേഷം പാക് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇന്ത്യയെ പ്രതിരോധിച്ചുവെന്ന വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ചായിരുന്നു ഈ സ്ഥാനക്കയറ്റം. എന്നാൽ ഓപ്പറേഷൻ സിന്ദൂർ കൊടുമ്പിരിക്കൊണ്ടിരിക്കെ ‘ആക്രമണം നിർത്തണം’ എന്ന് പാകിസ്താൻ ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നുവെന്ന് ലഫ്. ജനറൽ രാജീവ് ഗായ് വെളിപ്പെടുത്തി. വളരെ കൃത്യതയാർന്നതും ലക്ഷ്യബോധമുള്ളതുമായ നീക്കത്തിലൂടെ ഒരു വലിയ യുദ്ധത്തിലേക്ക് പോകാതെ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന് ഏറ്റ ആഘാതം എത്രത്തോളമാണെന്നതിന്റെ കൂടുതൽ വിവരങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവന്നു. പാകിസ്ഥാന്റെ പക്കലുള്ള 13 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തു തരിപ്പണമാക്കിയെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി വ്യക്തമാക്കി. 11 പാക് വ്യോമതാവളങ്ങളിലാണ് ഇന്ത്യ പ്രഹരമേൽപ്പിച്ചത്. ഇതിൽ പാകിസ്താൻ്റെ അഭിമാനമായ നൂർ ഖാൻ, സർഗോദ വ്യോമതാവളങ്ങളും ഉൾപ്പെടുന്നു. 300 കിലോമീറ്ററിലധികം അകലെയുള്ള പാകിസ്ഥാന്റെ തന്ത്രപ്രധാനമായ ഒരു ആകാശ നിരീക്ഷണ സംവിധാനം (High-value airborne asset) ഇന്ത്യ തകർത്തത് റെക്കോർഡ് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഈ നീക്കത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഹൈ-വാല്യൂ ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ നാമാവശേഷമാക്കിയത്. യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദസിർ അഹമ്മദ് തുടങ്ങിയ ഉന്നത ഭീകരർ ഉൾപ്പെടെ നൂറിലധികം പേരെ ഇന്ത്യൻ സൈന്യം വകവരുത്തി. പാകിസ്ഥാനിലെ ഒരു ഭീകര താവളവും ഇന്ത്യയുടെ പരിധിക്ക് പുറത്തല്ലെന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ നൽകിയത്. പാകിസ്താൻ്റെ വീരവാദങ്ങൾ പൊള്ളയാണെന്നും സ്വന്തം നാണക്കേട് മറയ്ക്കാനാണ് അസിം മുനീർ ഫീൽഡ് മാർഷൽ വേഷം കെട്ടുന്നതെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ പരിഹസിച്ചു. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ വെളിപ്പെടുത്തലുകൾ ഭാരതത്തിന്റെ സൈനിക കരുത്തിനെ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ ഉറപ്പിച്ചു കാട്ടുന്നതാണ്.









