പട്ന : ബിഹാറിൽ സാമ്രാട്ട് ചൗധരി മന്ത്രിസഭയുടെ വിപുലീകരണം പട്നയിലെ ഗാന്ധി മൈതാനത്ത് വെച്ച് നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചടങ്ങിൽ നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 32 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ആദ്യമായി മന്ത്രിസ്ഥാനത്ത് എത്തുന്ന നിഷാന്ത് കുമാർ ആരോഗ്യവകുപ്പ് ആയിരിക്കും കൈകാര്യം ചെയ്യുക. എൻജിനീയറിങ് ബിരുദധാരിയായ നിഷാന്ത് ആദ്യമായാണ് സജീവ രാഷ്ട്രീയത്തിലേക്കും ഭരണത്തിലേക്കും പ്രവേശിക്കുന്നത്. മുൻ ഉപമുഖ്യമന്ത്രിയായ വിജയ് കുമാർ സിൻഹക്ക് കൃഷി വകുപ്പിന്റെ ചുമതലയാണുള്ളത്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി തന്നെയായിരിക്കും കൈകാര്യം ചെയ്യുക.
നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തതിനെത്തുടർന്നാണ് ബീഹാറിൽ പുതിയ മന്ത്രിസഭ രൂപീകരിക്കപ്പെട്ടത്. 32 അംഗ മന്ത്രിസഭയിൽ ബിജെപിയിൽ നിന്ന് 15 പേരും ജെഡിയുവിൽ നിന്ന് 13 പേരും ഉൾപ്പെടുന്നു. എൽജെപി (രാം വിലാസ്) 2 മന്ത്രിമാർ, എച്ച്എഎം, ആർഎൽഎം എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിമാർ വീതവും ഉണ്ടായിരിക്കുന്നതാണ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.









