ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്ക് യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയിൽ നിന്നും കനത്ത തിരിച്ചടി. ഇറക്കുമതി ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 10 ശതമാനം ആഗോള താരിഫ് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് ആണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ട്രംപിന്റെ താരിഫ് നയത്തിനെതിരെ ചെറുകിട വ്യാപാരികളും വാഷിംഗ്ടൺ സംസ്ഥാനവും നൽകിയ ഹർജിയിലാണ് ഈ തീരുമാനം.
നേരത്തെ 2025-ൽ ട്രംപ് ഏർപ്പെടുത്തിയ സമാനമായ താരിഫുകൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ മറികടക്കാൻ വേണ്ടിയാണ് ട്രംപ് പുതിയ 10% താരിഫ് കൊണ്ടുവന്നിരുന്നത്.
പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരം നികുതികൾ അടിച്ചേൽപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി, ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. 1974-ലെ ട്രേഡ് ആക്ട് (സെക്ഷൻ 122) പ്രകാരം രാജ്യത്തെ വ്യാപാര കമ്മി പരിഹരിക്കാൻ പ്രസിഡന്റിന് നികുതി ഏർപ്പെടുത്താൻ അധികാരമുണ്ടെങ്കിലും, നിലവിലെ സാഹചര്യം അതിന് അനുയോജ്യമല്ലെന്ന് കോടതി വിലയിരുത്തി.
ന്യൂയോർക്കിലെ മൂന്നംഗ ജഡ്ജിമാരുടെ പാനലാണ് 2-1 എന്ന ഭൂരിപക്ഷത്തിൽ വിധി പ്രസ്താവിച്ചത്. ട്രംപിന്റെ നടപടി ‘നിയമപരമായ അധികാരമില്ലാത്തതും അസാധുവും’ ആണെന്ന് കോടതി നിരീക്ഷിച്ചു. ഈ വിധിക്കെതിരെ ട്രംപ് ഭരണകൂടം ഉടൻ തന്നെ അപ്പീൽ നൽകാൻ സാധ്യതയുണ്ട്. കേസ് ഇനി വാഷിംഗ്ടണിലെ ഫെഡറൽ സർക്യൂട്ട് അപ്പീൽ കോടതിയിലേക്കും പിന്നീട് സുപ്രീം കോടതിയിലേക്കും നീങ്ങിയേക്കാം.










