നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ കോൺഗ്രസിൽ മുറുകുന്ന മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ. മുരളീധരൻ. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ നാട്ടുകാർക്ക് യാതൊരു പരാതിയുമില്ലെന്നും ജനം ഇതൊക്കെ കണ്ട് ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് പോരും ചർച്ചകളും ജനാധിപത്യ പ്രക്രിയയുടെ സ്വാഭാവിക ഭാഗം മാത്രമാണ്. ജനവികാരം കൂടി കണക്കിലെടുത്തായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന തീരുമാനം എന്തുതന്നെയായാലും അത് പൂർണ്ണമായി അംഗീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ മനസ്സാ ഉദ്ദേശിച്ച വ്യക്തിയുടെ പേര് ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. തന്റെ മനസ്സിലെ ആൾ തന്നെയാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ സന്തോഷം, അതല്ല ഇനി മറ്റൊരാളെയാണ് പാർട്ടി തീരുമാനിക്കുന്നതെങ്കിൽ പോലും അതിനൊപ്പം നിൽക്കും. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് റോഡരികിൽ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകളുടെ വലിപ്പം നോക്കിയാവരുത്. ഫ്ലക്സ് രാഷ്ട്രീയത്തിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും കെ. മുരളീധരൻ പരോക്ഷമായി വിമർശിച്ചു. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്നവർക്ക് മാത്രമേ അർഹമായ പരിഗണന ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണ്ണയത്തിലും ഭരണ നേതൃത്വത്തിലും ഹൈക്കമാൻഡ് വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കും. നേതാക്കൾ തമ്മിലുള്ള മത്സരത്തെ വിഭാഗീയതയായി കാണേണ്ടതില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചർച്ചകൾ സജീവമാകുന്നത് കോൺഗ്രസിൽ പതിവാണ്. താഴെത്തട്ടിലെ പ്രവർത്തകരുടെ ആവേശം വർദ്ധിപ്പിക്കാൻ ഇത്തരം ചർച്ചകൾ സഹായിക്കുമെന്നാണ് മുരളീധരന്റെ പക്ഷം. അനാവശ്യമായ വാക്പോരുകൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ഇപ്പോൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് മുരളീധരന്റെ ഈ നയം വ്യക്തമാക്കൽ.












