കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാർ ഈ സുപ്രധാന യോഗത്തിൽ പങ്കെടുക്കും. അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ബിജെപിയുടെ നിയമസഭ കക്ഷി നേതാവിനെ ഔദ്യോഗികമായി ഇന്ന് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പശ്ചിമ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.
മമത ബാനർജിയെ അവരുടെ ശക്തികേന്ദ്രമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയ സുവേന്ദു അധികാരി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും മുന്നിലുള്ളത്. ബംഗാളിന്റെ മണ്ണറിഞ്ഞ, പ്രാദേശിക വേരുകളുള്ള നേതാവ് വേണമെന്ന മുൻഗണനയാണ് ബിജെപി നേതൃത്വം നൽകുന്നത്. സുവേന്ദുവിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, മുതിർന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഗ്നിമിത്ര പോൾ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ.
ഇന്ന് കൊൽക്കത്തയിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ മുഖ്യമന്ത്രിയുടെ പേര് നിർദ്ദേശിക്കും. യോഗത്തിന് ശേഷം ബിജെപി നേതാക്കൾ രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഗവർണർക്ക് മുന്നിൽ സമർപ്പിക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ (രവീന്ദ്ര ജയന്തി) മെയ് 9 ശനിയാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.











