ആദിത്യ ധർ സംവിധാനം ചെയ്ത രണവീർ സിംഗ് ചിത്രം ‘ധുരന്ധർ’ പ്രൊപ്പഗണ്ട സിനിമയാണെന്ന ആക്ഷേപം തള്ളി കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്. ചിത്രം മുസ്ലീങ്ങളെ മോശമായി കാണിക്കുന്നു എന്ന ഉപയോക്താവിന്റെ കമന്റിന്, “ചിത്രം മുസ്ലീങ്ങളെയല്ല പാകിസ്ഥാനികളെയാണ് മോശമായി കാണിക്കുന്നത്” എന്ന് ഷമ മറുപടി നൽകി.
വ്യാഴാഴ്ചയാണ് ഷമാ മുഹമ്മദ് ചിത്രം കണ്ട ശേഷം അതിന്റെ സംവിധാനത്തെയും അഭിനയത്തെയും പ്രശംസിച്ച് എക്സിൽ പോസ്റ്റിട്ടത്. എന്നാൽ ഇതിന് താഴെ ഐഐടി, ഐഐഎം ബിരുദധാരിയായ ഷോയിബ് അലി മുഹമ്മദ് എന്ന ഉപയോക്താവ് വിമർശനവുമായെത്തി. മുസ്ലീങ്ങളെ മോശമായി കാണിക്കുന്ന പ്രൊപ്പഗണ്ട സിനിമയെ പ്രശംസിച്ചതിൽ ലജ്ജിക്കണമെന്നായിരുന്നു ഇയാളുടെ കമന്റ്.
വിമർശനത്തിന് ഷമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു “ചിത്രം മുസ്ലീങ്ങളെയല്ല പാകിസ്ഥാനികളെയാണ് മോശമായി ചിത്രീകരിച്ചത്. നിങ്ങൾ ഇവരെ രണ്ടിനെയും ഒന്നായി കാണുന്നതിൽ ലജ്ജിക്കണം. നിങ്ങളെപ്പോലുള്ളവരാണ് ഇന്ത്യയിലെ മുസ്ലീങ്ങളുടെ പേര് ചീത്തയാക്കുന്നത്.” തർക്കം മുറുകിയപ്പോൾ, “നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകാമെന്നും പാകിസ്ഥാൻ പൗരത്വം എടുക്കാമെന്നും” ഷമ കുറിച്ചു.
രണവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ആഗോളതലത്തിൽ 3000 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. പാകിസ്ഥാനിലെ ഭീകരശൃംഖല തകർക്കാൻ ശ്രമിക്കുന്ന അണ്ടർകവർ ഏജന്റായ ഹംസ അലി മസാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച് പരാമർശിച്ച ഷമ, ഇത്തരം ആക്രമണങ്ങൾ അവസാനിക്കണമെന്നും പറഞ്ഞു.










