‘ഓപ്പറേഷൻ സിന്ദൂർ’ ഒന്നാം വാർഷികത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ വാക്പോര് മുറുകുന്നു. കഴിഞ്ഞ വർഷം പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന്റെ വാർഷികത്തിൽ പാകിസ്താൻ നടത്തിയ പത്രസമ്മേളനത്തിലെ ചില വിചിത്രമായ വാദങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്.
ഇന്ത്യൻ ഡി.ജി.എം.ഒയും മുതിർന്ന ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ എന്തിനാണ് ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എന്നതായിരുന്നു പാക് ജനറലിന്റെ പ്രധാന ചോദ്യം. ലോകത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണോ ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന അദ്ദേഹത്തിന്റെ പരിഹാസം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചു.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയത്. നാല് ദിവസം നീണ്ട സൈനിക നീക്കത്തിൽ 100-ലധികം ഭീകരരെ ഇന്ത്യ വധിച്ചു. ഇന്ത്യയുടെ എയർ മാർഷൽ എ.കെ. ഭാരതി നൽകിയ വിവരങ്ങൾ പ്രകാരം, പാകിസ്താനിലെ 9 ഭീകര ക്യാമ്പുകളും 11 വ്യോമതാവളങ്ങളും ഇന്ത്യ തകർത്തു. 300 കിലോമീറ്റർ അകലെയുള്ള പാക് നിരീക്ഷണ വിമാനമടക്കം 13 യുദ്ധവിമാനങ്ങളാണ് (F-16, JF-17 എന്നിവയുൾപ്പെടെ) ഇന്ത്യ വീഴ്ത്തിയത്. മുരിദ്, നൂർ ഖാൻ തുടങ്ങിയ മുൻനിര വ്യോമതാവളങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു.
:ഇന്ത്യ പ്രകോപനമില്ലാതെയാണ് ആക്രമണം നടത്തിയതെന്ന പാകിസ്താന്റെ വാദം ഇന്ത്യ തള്ളിക്കളഞ്ഞു. തങ്ങൾ ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടു എന്ന പാക് വാദത്തിന് യാതൊരു തെളിവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്കോ സാധാരണക്കാർക്കോ സൈനിക നീക്കത്തിൽ ഒരു പോറൽ പോലും ഏറ്റില്ലെന്നും എയർ മാർഷൽ വിശദീകരിച്ചു.










