ചെന്നൈ : തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. മേയ് 9 ശനിയാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ കക്ഷികളുടെ അരനൂറ്റാണ്ട് നീണ്ട ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് വിജയ് അധികാരത്തിലെത്തുന്നത്.
ഇന്ന് വൈകുന്നേരം രാജ്ഭവനിൽ ഗവർണർ ആർ.വി. അർലേക്കറെ സന്ദർശിച്ച വിജയ്, സർക്കാരുണ്ടാക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയറിയിച്ചുകൊണ്ടുള്ള കത്ത് കൈമാറി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 118-ന് പത്ത് സീറ്റുകൾ ഇല്ലാതിരുന്നതാണ് വലിയ അനിശ്ചിതത്വങ്ങൾക്ക് കാരണമായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വിവിധ ചർച്ചകൾക്ക് ശേഷം കോൺഗ്രസ് (5), വിസികെ (2), ഇടതുകക്ഷികൾ (4) എന്നിവരുൾപ്പെടെയുള്ള ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്‍യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ബലം 120 ആയി ഉയർന്നു.
വൻ ജനപങ്കാളിത്തം മുൻകൂട്ടി കണ്ടാണ് വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിന് രാജ്ഭവന് പകരം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തിരഞ്ഞെടുത്തത്. സഖ്യകക്ഷികളായ വിസികെയ്ക്ക് ഒരു മന്ത്രിസ്ഥാനവും ഇടതുകക്ഷികൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും നൽകാൻ ധാരണയായതായാണ് സൂചന. അഴിമതി രഹിത ഭരണവും പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികളുമായിരിക്കും തന്റെ സർക്കാരിന്റെ മുൻഗണനയെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തമിഴ് സിനിമാ ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ചെന്നൈയിലേക്ക് എത്തുന്നതാണ്.








