കൊൽക്കത്ത : ബംഗാളിൽ സുവേന്ദു യുഗത്തിന് തുടക്കമാവുന്നു. ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് പശ്ചിമ ബംഗാൾ പുതിയ ഭരണാധികാരിയെ വരവേൽക്കുകയാണ്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സുവേന്ദു അധികാരി ശനിയാഴ്ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗാളി ജനത ഏറെ പ്രാധാന്യത്തോടെ കാണുന്ന രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ ‘പച്ചീഷേ ബൈശാഖ്’ ദിനത്തിലാണ് ഈ ചരിത്രപരമായ ചടങ്ങ് നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി. ഹെലികോപ്റ്റർ മാർഗ്ഗം ആർസിടിസി ഗ്രൗണ്ടിലിറങ്ങിയ അദ്ദേഹം അവിടെ നിന്ന് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് തിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന എൻഡിഎ നേതാക്കൾ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. സുവേന്ദു അധികാരിക്കൊപ്പം ചില പ്രമുഖ നേതാക്കളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരുതപ്പെടുന്നു. ദിലീപ് ഘോഷ്, സ്വപൻ ദാസ് ഗുപ്ത, തപസ് റോയ് തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. കൂടാതെ, വടക്കൻ ബംഗാളിൽ നിന്നുള്ള ഒരു ആദിവാസി വിഭാഗം എംഎൽഎയെയും നഗരമേഖലയിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിമാരായി നിയമിക്കാനും സാധ്യതയുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാം, ഭബാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ചുകൊണ്ടാണ് സുവേന്ദു പശ്ചിമബംഗാൾ നിയമസഭയിലേക്ക് എത്തിയിട്ടുള്ളത്. ഭബാനിപൂരിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ 15,115 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി കൊൽക്കത്തയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ട്, മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയറ്റ് തുടങ്ങിയ ഇടങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് Z+ കാറ്റഗറി സുരക്ഷ തുടരുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്.










