ഭാരതീയ ജനതാ പാർട്ടിയുടെ വളർച്ചയും തുടർച്ചയായ ഭരണവും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പഠനവിഷയങ്ങളിൽ ഒന്നാണ്. 1984-ൽ കേവലം 2 സീറ്റുകളിൽ ഒതുങ്ങിപ്പോയ ഒരു പാർട്ടി ഇന്ന് ഇന്ത്യയെ തുടർച്ചയായി ഭരിക്കുന്ന കരുത്തുറ്റ പ്രസ്ഥാനമായി മാറിയതിന് പിന്നിൽ കൃത്യമായ ചില ഘടകങ്ങളുണ്ട്. ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഇന്നായിരുന്നു. ചടങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ച്ച സത്യപ്രതിജ്ഞയ്ക്ക് മുൻപായി ബിജെപിയുടെ ഏറ്റവും മുതിർന്ന പ്രവർത്തകനായ 98 വയസ്സുകാരൻ മഖൻലാൽ സർക്കാരിന്റെ അനുഗ്രഹം പ്രധാനമന്ത്രി നരേന്ദ്ര മോദി നേടിയതായിരുന്നു. എന്തുകൊണ്ടാണ് ബിജെപി ഇങ്ങനെ തുടർച്ചയായി അധികാരത്തിലേക്ക് വരുന്നത് എന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളു-” എത്ര വലിയ ഉയരത്തിൽ ആയാലും വന്ന വഴി മറന്ന് പ്രവർത്തിക്കുന്നില്ല”
വർഷം 1952. കശ്മീരിലെ മഞ്ഞുപുതച്ച മലനിരകൾ. അന്ന് ഇന്ത്യയുടെ ദേശീയ പതാക കശ്മീരിൽ ഉയർത്തുക എന്നത് വെറുമൊരു സ്വപ്നമായിരുന്നു. അവിടെ, ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിക്ക് തൊട്ടുപിന്നിൽ നിഴലായി ഒരു യുവാവുണ്ടായിരുന്നു- മഖൻലാൽ സർക്കാർ. ആ യാത്രയിൽ അവർ തടവിലാക്കപ്പെട്ടു. താൻ വിശ്വസിക്കുന്ന ആദർശത്തിന് വേണ്ടി അഴികൾക്കുള്ളിൽ കിടക്കുമ്പോഴും ആ യുവാവിന്റെ കണ്ണുകളിൽ കണ്ടത് ഭാരതത്തെക്കുറിച്ചുള്ള വലിയൊരു സ്വപ്നമായിരുന്നു.
ഒരുനാൾ ദേശീയ ഗീതം ആലപിച്ചതിന് ഡൽഹി പോലീസ് മഖൻലാലിനെ കൈവിലങ്ങ് അണിയിച്ചു. കോടതിയിൽ ജഡ്ജി ഒരു വിട്ടുവീഴ്ച മുന്നോട്ട് വെച്ചു: “മാപ്പ് പറയുകയാണെങ്കിൽ ഇന്ന് നിനക്ക് വീട്ടിൽ പോകാം.” പക്ഷേ, നൽകിയ മറുപടി കോടതിയെ ഞെട്ടിച്ചു. മാപ്പ് പറയുന്നതിന് പകരം കോടതി മുറിയുടെ തറയിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം വീണ്ടും ” വന്ദേ മാതരം “ഉറക്കെ ആലപിച്ചു. ആദർശത്തിന് മുന്നിൽ തടവറകൾ വെറും കളിമൺ കോട്ടകളാണെന്ന് അദ്ദേഹം തെളിയിച്ചു. കോടതിമുറിയിൽ അദ്ദേഹത്തിന്റെ പാട്ട് കേട്ട വികാരഭരിതനായ ജഡ്ജി, അദ്ദേഹത്തെ വിട്ടയക്കാനും സിലിഗൂരിയിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റും 100 രൂപയും നൽകാനും പോലീസിനോട് ഉത്തരവിട്ടു. അന്ന് ജഡ്ജിയെ വികാരഭരിതനാക്കിയ ദേശീയ ഗീതത്തിന് കേന്ദ്രസർക്കാർ ദേശിയ ഗാനത്തോളം പ്രാധാന്യം പിന്നീട് നൽകി ഉത്തരവിറക്കിയത് കാലം കാത്തുവെച്ച ഒരു കാവ്യനീതിയായി നമുക്ക് വിശേഷിപ്പിക്കാം.
1980-ൽ ബിജെപി രൂപീകരിക്കുമ്പോൾ മഖൻലാൽ വീണ്ടും സജീവമായി. ബംഗാളിന്റെ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അദ്ദേഹം നടന്നു. വെറും ഒരു വർഷം കൊണ്ട് പതിനായിരങ്ങളെ പാർട്ടിയിലേക്ക് ചേർത്തു. അധികാരത്തിന് പിന്നാലെ പോകാതെ, പദവികൾ ആഗ്രഹിക്കാതെ, പശ്ചിമ ബംഗാളിലെ ചുവപ്പ് കോട്ടകൾക്കിടയിൽ സിലിഗുരിയിലെ തന്റെ ചെറിയ വീട്ടിലിരുന്ന് അദ്ദേഹം കാവി വിത്തുകൾ പാകി. തലമുറകൾ മാറി വന്നു, നേതാക്കൾ വന്നു പോയി, പക്ഷേ മഖൻലാൽ അവിടെത്തന്നെയുണ്ടായിരുന്നു- ഒരു ആൽമരം പോലെ.
ബിജെപിയുടെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സാധാരണ പ്രവർത്തകന്റെ കാൽതൊട്ട് വന്ദിച്ച മോദി കാണിച്ചുതന്നത്, ഈ മഹാപ്രസ്ഥാനം പടുത്തുയർത്തിയത് മഖൻലാലിനെപ്പോലുള്ളവരുടെ വിയർപ്പിലാണെന്നാണ്. എഴുപത് വർഷങ്ങൾക്ക് മുൻപ് ശ്യാമപ്രസാദ് മുഖർജിക്കൊപ്പം കശ്മീരിൽ തടവിലാക്കപ്പെട്ട ആ പോരാളിക്ക്, ഇന്ന് തന്റെ പ്രസ്ഥാനം ബംഗാളിൽ വിജയിക്കുന്നത് കാണാൻ ഭാഗ്യം ലഭിച്ചു.
മഖൻലാൽ സർക്കാർ വെറുമൊരു പേരല്ല, അതൊരു വികാരമാണ്. തന്റെ ആദർശം വിജയിക്കുന്നത് കാണാൻ ഒരു നൂറ്റാണ്ടോളം കാത്തിരുന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതം.








