പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുകയും ആഗോള രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയും ചെയ്യുന്നതിനിടയിൽ,ഇന്ത്യയുമായി അനൗദ്യോഗിക ചർച്ചകൾക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്താനെന്ന് സൂചന. ദേശീയമാദ്ധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഔദ്യോഗിക ബന്ധങ്ങൾ പൂർണ്ണമായും നിലച്ചിരിക്കെ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിരമിച്ച സൈനിക ജനറൽമാരും മുൻ നയതന്ത്രജ്ഞരും ഖത്തറിലും മറ്റൊരു ഏഷ്യൻ രാജ്യത്തുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ടുപോകില്ലെന്ന ഭാരതത്തിന്റെ ഉറച്ച നിലപാടിൽ മാറ്റമില്ലെങ്കിലും, ഭാവിയിലുണ്ടായേക്കാവുന്ന പ്രകോപനങ്ങളും സംഘർഷങ്ങളും നിയന്ത്രിക്കാൻ ഒരു ‘ബാക്ക് ചാനൽ’ ആശയവിനിമയം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് സൗത്ത് ബ്ലോക്ക്. പാകിസ്താൻ്റെ ഭാഗത്തുനിന്നുള്ള ചർച്ചയ്ക്കുള്ള താൽപ്പര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നിലവിൽ ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ (DGMO) തമ്മിൽ ആഴ്ചയിലൊരിക്കൽ നടത്തുന്ന ഹോട്ട്‌ലൈൻ സന്ദേശങ്ങൾ മാത്രമാണ് ഏക ആശയവിനിമയ മാർഗ്ഗം. എന്നാൽ അമേരിക്കയിൽ ഡോണാൾഡ് ട്രംപ് അധികാരം ഉറപ്പിച്ചതും പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറുമായി ട്രംപ് പുലർത്തുന്ന അടുപ്പവുമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെ പ്രധാന ഘടകം. ഇറാൻ-ഇസ്രായേൽ തർക്കത്തിൽ പാകിസ്ഥാൻ മധ്യസ്ഥനായി മാറുന്നതും അമേരിക്കൻ ഭരണകൂടത്തിൽ അവർ സ്വാധീനം ചെലുത്തുന്നതും ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ട്രംപ് ഭരണകൂടം നേരിട്ട് ഇടപെട്ട് ഇന്ത്യ-പാക് വിഷയത്തിൽ സമ്മർദ്ദം ചെലുത്തുന്നത് ഒഴിവാക്കാൻ ഇന്ത്യയുടെ തന്നെ ഒരു ആശയവിനിമയ സംവിധാനം ഉണ്ടാകുന്നത് ഉചിതമായിരിക്കുമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം ഉണ്ടായാൽ അത് യുദ്ധപ്രഖ്യാപനമായി കാണുമെന്ന ഭാരതത്തിന്റെ ‘പുതിയ സാധാരണ നില’ (New Normal) പാകിസ്താനെ ഭയപ്പെടുത്തുന്നുണ്ട്.
പാകിസ്താനിൽ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അസിം മാലിക് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ചുമതലയേറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ പാക് സൈന്യവുമായി നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു വേദി ഇന്ത്യയ്ക്ക് ഗുണകരമാകും. 2015-18 കാലയളവിൽ അജിത് ഡോവൽ ബാങ്കോക്കിൽ വെച്ച് അന്നത്തെ പാക് എൻഎസ്എയുമായി നടത്തിയ രഹസ്യ ചർച്ചകൾ മുൻ മാതൃകയായുണ്ട്. എങ്കിലും, ഭാരതത്തിന്റെ ദേശീയ താത്പര്യങ്ങളിലും അതിർത്തി സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത കർക്കശമായ നിലപാട് തുടർന്നുകൊണ്ട് തന്നെയാകും ഇത്തരം നീക്കങ്ങളെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.









