ചെന്നൈ : തമിഴ്‌നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണ അനിശ്ചിതത്വം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുമെന്ന് സൂചന. വിടുതലൈ ചിരുതൈകൾ കക്ഷി (VCK) ടിവികെയെ പിന്തുണയ്ക്കുമോ എന്നുള്ള കാര്യം ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷമായ 118 സീറ്റുകൾ വേണ്ട ടിവികെക്ക് സഖ്യത്തിന് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെ 117 സീറ്റുകൾ ആണ് നിലവിലുള്ളത്. വിസികെയുടെ രണ്ട് സീറ്റുകൾ കൂടി ലഭിച്ചാൽ മാത്രമേ വിജയ്ക്ക് തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ തമിഴ്നാട് രാഷ്ട്രീയം മുഴുവനായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിസികെയുടെ തീരുമാനത്തിലേക്കാണ്.
വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ ഇന്ന് വൈകുന്നേരം 4 മണിക്ക് ചെന്നൈയിൽ വെച്ച് വാർത്താ സമ്മേളനം നടത്തും. വെറും പിന്തുണ എന്നതിലുപരി ചില സുപ്രധാന ആവശ്യങ്ങൾ വിസികെ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചനകൾ. തമിഴ്നാട്ടിൽ അടുത്ത സർക്കാരിലെ നിർണായക വകുപ്പുകളിൽ ഉള്ള മന്ത്രിസ്ഥാനം ആണ് വിസികെ ലക്ഷ്യമിടുന്നത്. നേരത്തെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി തിരുമാവളവൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ടിവികെയിലേക്ക് തന്നെ അദ്ദേഹം ചായുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരത്തെ വിസികെ പ്രഖ്യാപനം പോസിറ്റീവ് ആണെങ്കിൽ, 1967-ന് ശേഷം ഡിഎംകെയോ എഐഎഡിഎംകെയോ അല്ലാത്ത ഒരു നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സൂപ്പർ താരം വിജയിന്റെ സത്യപ്രതിജ്ഞ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മെയ് 10-ന് നടന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയേക്കുമെന്നും സൂചനയുണ്ട്.








