ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്റെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്. പെരമ്പൂരിൽ 53,715 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഭൂരിപക്ഷം 27,416 ആയിരുന്നു.
തമിഴ്‌നാടിന്റെ ഭരണകേന്ദ്രം ചെന്നൈയിലായതിനാൽ, സെക്രട്ടേറിയറ്റിലെ പ്രവർത്തനങ്ങൾക്കും ഭരണപരമായ കാര്യങ്ങൾക്കുമായി പെരമ്പൂർ മണ്ഡലം നിലനിർത്തുന്നതാണ് ഉചിതമെന്ന് പാർട്ടി നേതൃത്വവും വിജയും ചേർന്ന് തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പെരമ്പൂർ മണ്ഡലത്തിലെ വിജയിച്ച സർട്ടിഫിക്കറ്റ് വിജയ് നേരിട്ട് പോയി കൈപ്പറ്റിയിരുന്നു. അതോടെ വിജയ് തിരുച്ചിറപ്പള്ളി സീറ്റ് ഒഴിയുമെന്ന് സൂചനകളുണ്ടായിരുന്നു. വിജയ് രാജിവെച്ചതോടെ ഈ മണ്ഡലത്തിൽ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കും.
വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ തമിഴക വെട്രി കഴകത്തിന്റെ നിയമസഭയിലെ അംഗബലം 108-ൽ നിന്ന് 107 ആയി കുറയും. എങ്കിലും കോൺഗ്രസ് (5 എംഎൽഎമാർ), വിസികെ (2), ഇടതുപക്ഷ കക്ഷികൾ എന്നിവരുടെ പിന്തുണയോടെ സർക്കാരിന് 120 പേരുടെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ടിവികെ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഇൻ-ചാർജ് ടി. കാരിക്കാലൻ, തമിഴ് സിനിമയിലെ പ്രമുഖർ, അല്ലെങ്കിൽ നേരത്തെ പാർട്ടിയിൽ ചേർന്ന ഒരു റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരുടെ പേരുകൾ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.








