തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംസ്ഥാനത്തെ മദ്യനയത്തിലും സ്ത്രീസുരക്ഷയിലും നിർണ്ണായകമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. പൊതുജനക്ഷേമം മുൻനിർത്തി 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 മദ്യവിൽപനശാലകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.
സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 4,765 ടാസ്മാക് കടകളിൽ നിന്നാണ് 717 എണ്ണം പൂട്ടാൻ തീരുമാനിച്ചത്. മദ്യഷാപ്പുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്താൻ നടത്തിയ സർവേയ്ക്ക് ശേഷമാണ് ഈ തീരുമാനം. സർക്കാരിന് വലിയ വരുമാനം നൽകുന്ന സ്രോതസ്സായിരുന്നിട്ടും, പൊതുജനങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ പരിഗണിച്ചാണ് ഈ കടുത്ത നടപടി. മുൻപ് തിരഞ്ഞെടുപ്പ് വേളയിൽ തമിഴക വെട്രി കഴകം (TVK) നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിത്.
സ്ത്രീകളുടെയും യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി “സിംഗപ്പെൺ സിറപ്പ് ആന്റി ഡ്രഗ് ഫോഴ്സ്” (Singa Pen Sirappu Anti-Drug Force) എന്ന പ്രത്യേക വിഭാഗത്തിന് മുഖ്യമന്ത്രി വിജയ് രൂപം നൽകി. ത്തിന്റെ പ്രധാന ലക്ഷ്യം മയക്കുമരുന്ന് മാഫിയയിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക എന്നതാണ്. സ്ത്രീകൾ നൽകുന്ന പരാതികളിൽ അതിവേഗത്തിലുള്ള നടപടി ഈ സേന ഉറപ്പാക്കും. സംസ്ഥാന പോലീസ് വകുപ്പ് ഇതിനകം തന്നെ ഈ പ്രത്യേക യൂണിറ്റിന് രൂപം നൽകിക്കഴിഞ്ഞു.
തമിഴ്‌നാടിനെ ലഹരിമുക്തമാക്കുക എന്നത് വിജയ്‍യുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് ശൃംഖലകൾ തകർക്കാനും ലഹരി മാഫിയയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. മദ്യഷാപ്പുകൾ പൂട്ടുന്നതിലൂടെയും പുതിയ സുരക്ഷാ സേനയെ ഇറക്കുന്നതിലൂടെയും സ്ത്രീ സുരക്ഷയ്ക്ക് വലിയ മുൻഗണനയാണ് സർക്കാർ നൽകുന്നത്.








