പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ ഉലയ്ക്കുമ്പോൾ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി നരേന്ദ്ര മോദി സർക്കാർ. സ്വർണ്ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ ഇറക്കുമതി തീരുവ (Customs Duty) ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത്. പ്ലാറ്റിനത്തിന്റെ നികുതി 15.4 ശതമാനമായും ഉയർത്തി. ആഡംബരങ്ങൾക്കും അനാവശ്യ ഇറക്കുമതികൾക്കും കടിഞ്ഞാണിട്ട് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം (Forex Reserve) സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനുമുള്ള കർശനമായ ‘മിതവ്യയ’ നടപടികളുടെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം അസംസ്‌കൃത എണ്ണവില വർദ്ധിക്കുന്നതും ആഗോള ഷിപ്പിംഗ് പാതകളിലെ തടസ്സങ്ങളും ഭാരതം പോലുള്ള വലിയ ഇറക്കുമതി രാജ്യങ്ങൾക്ക് വെല്ലുവിളിയാണ്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം എണ്ണ, വളം, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയ അവശ്യ വസ്തുക്കൾക്കായി മുൻഗണന നൽകി മാറ്റിവെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ രാജ്യത്തോട് മിതവ്യയം പാലിക്കാൻ ആഹ്വാനം ചെയ്തിരുന്നു. സ്വർണ്ണത്തിന് പുറമെ വിദേശയാത്രകൾ, ഡെസ്റ്റിനേഷൻ വെഡിംഗുകൾ തുടങ്ങിയവ ഒഴിവാക്കി ഭാരതീയർ രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണിതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
സർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ സ്വർണ്ണവിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (MCX) സ്വർണ്ണവില 10 ഗ്രാമിന് 1.63 ലക്ഷം രൂപയിലേക്കും വെള്ളി കിലോയ്ക്ക് ഏകദേശം 3 ലക്ഷം രൂപയിലേക്കും കുതിച്ചു. നികുതി വർദ്ധനവ് പ്രഖ്യാപിച്ചതോടെ വിദേശനാണ്യ വിപണിയിൽ ഇന്ത്യൻ രൂപ കരുത്ത് പ്രകടിപ്പിച്ചു. ഡോളറിനെതിരെ സർവ്വകാല തകർച്ച നേരിട്ട രൂപ 16 പൈസയോളം തിരിച്ചുകയറി 95.52 എന്ന നിലയിലെത്തി. സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ കറന്റ് അക്കൗണ്ട് കമ്മി (CAD) കുറയ്ക്കാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ആഗോളതലത്തിൽ ഭാരതം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാൻ മോദി സർക്കാർ നടത്തുന്ന ഈ നീക്കം രാജ്യസ്‌നേഹത്താൽ പ്രേരിതമായ ഒരു സാമ്പത്തിക മുന്നേറ്റമാണ്. “രാജ്യം സ്വർണ്ണത്തിനായി വലിയൊരു തുക വിദേശനാണ്യം ചിലവഴിക്കുന്നുണ്ട്, സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ പൗരന്മാർ സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണം” എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് പിന്നാലെ വന്ന ഈ നികുതി വർദ്ധനവ് ഗവൺമെന്റിന്റെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. ആഗോള അസ്ഥിരതയ്ക്കിടയിലും ഭാരതം സാമ്പത്തികമായി സുരക്ഷിതമായിരിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ വഡോദരയിലെ ചടങ്ങിലുൾപ്പെടെ പ്രധാനമന്ത്രി നൽകിയത്. വരും ദിവസങ്ങളിൽ ഇന്ധന ഉപഭോഗത്തിലും സ്വർണ്ണ വിപണിയിലും മിതത്വം പാലിക്കുന്നതോടെ ഭാരതത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാകും.












