കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത അതൃപ്തി പുകയുന്നു. പാർട്ടിയുടെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തല തന്റെ അമർഷം ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു. തന്നെ നിരന്തരം അവഗണിക്കുകയാണെന്നും പാർട്ടിയിൽ അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി പരിഗണിച്ചില്ലെന്നുമാണ് ചെന്നിത്തലയുടെ പ്രധാന പരാതി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചെന്നിത്തല അംഗമായേക്കില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്ന ചെന്നിത്തലയെ അവസാന നിമിഷം ഒഴിവാക്കിയത് ഗ്രൂപ്പ് സമവാക്യങ്ങളിലും വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് കെ.സി. വേണുഗോപാലിന്റെയും ചെന്നിത്തലയുടെയും പേരുകൾ മറികടന്ന് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ സതീശൻ നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകകക്ഷി നേതാക്കളും തലസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം ചേർന്ന് സതീശനെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുക്കും. ഇതിനുശേഷം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം. സതീശന്റെ സ്ഥാനാരോഹണം കോൺഗ്രസിൽ പുതിയൊരു യുഗത്തിന് തുടക്കമിടുമ്പോൾ, മുതിർന്ന നേതാക്കളുടെ പിണക്കം തീർക്കുക എന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയായി തുടരുന്നു.











