ഭോപ്പാൽ : മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള തർക്കമന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം പൂർണ്ണമായും സരസ്വതി ക്ഷേത്രം ആണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. 2019-ലെ സുപ്രീം കോടതിയുടെ ബാബറി മസ്ജിദ് വിധിക്ക് സമാനമാണ് മതപ്രദേശ് ഹൈക്കോടതിയുടെ ഈ വിധിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ആരാധനാലയങ്ങളുടെ സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്നതാണ് ഇത്തരം നടപടികൾ എന്നും ഒവൈസി സൂചിപ്പിച്ചു.
ഹൈക്കോടതി വിധിക്കെതിരെ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കുമെന്ന് ധാർ നഗരത്തിലെ ഖാസി വഖാർ സാദിഖ് വ്യക്തമാക്കി. അതേസമയം മധ്യപ്രദേശ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണെന്ന് ഹിന്ദു വിഭാഗം അഭിഭാഷകർ അറിയിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച 2,000-ത്തിലധികം പേജുകളുള്ള ശാസ്ത്രീയ സർവേ റിപ്പോർട്ട് പ്രകാരം, നിലവിലുള്ള ഘടനയ്ക്ക് താഴെ വലിയൊരു പരമാര രാജവംശ കാലഘട്ടത്തിലെ ഹൈന്ദവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും തൂണുകളും കണ്ടെത്തിയിരുന്നു. ഇത് കോടതി പൂർണ്ണമായി അംഗീകരിക്കുകയായിരുന്നുവെന്ന് ഹിന്ദു വിഭാഗം അഭിഭാഷകർ അറിയിച്ചു.








