ഐപിഎൽ 2026-ന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ ഇന്ത്യ-അഫ്ഗാനിസ്ഥാൻ പോരാട്ടം. ജൂൺ 6 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് ഉൾപ്പെടുന്നത്. ഐപിഎൽ ആവേശത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മെയ് 31-ന് ഐപിഎൽ ഫൈനൽ കഴിഞ്ഞ് അഞ്ചാം ദിവസം തന്നെ അഫ്ഗാൻ ടീം ഇന്ത്യയിലെത്തും. ശുഭ്മാൻ ഗിൽ തന്നെ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക.
ഏകദിന ടീമിലേക്ക് ഇഷാൻ കിഷൻ ടീമിലേക്ക് തിരിച്ചുവരും എന്നതാണ് ശ്രദ്ധേയമായ കാര്യം. ടി20 ലോകകപ്പിലെ മിന്നും പ്രകടനവും ഐപിഎല്ലിലെ മികച്ച ഫോമും (12 മത്സരങ്ങളിൽ 420 റൺസ്) കിഷന് തുണയായി. ഇതോടെ ഋഷഭ് പന്ത് ടീമിന് പുറത്തായേക്കും. കെ.എൽ രാഹുലായിരിക്കും ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ.
ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടും ഏകദിന പരമ്പരയിൽ സഞ്ജു സാംസണെ പുറത്തിരുത്തിയേക്കുമെന്നാണ് സൂചന. ഇഷാൻ കിഷന്റെ വരവോടെ സഞ്ജുവിന് വീണ്ടും സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വരും. പ്രമുഖ പേസർ ജസ്പ്രീത് ബുംറയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും.
മെയ് 19-ന് ബിസിസിഐ ഔദ്യോഗികമായി ടീമിനെ പ്രഖ്യാപിക്കും. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും 2027-ലെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടുള്ള ടീമിനെ കെട്ടിപ്പടുക്കാനാണ് സെലക്ടർമാരുടെ നീക്കം.












