ലഖ്‌നൗ : ലക്നൗവിൽ വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ. ജില്ലാ മജിസ്‌ട്രേറ്റ് (DM) ഓഫീസിനും സിവിൽ കോടതിക്കും പുറത്തുള്ള 240 അഭിഭാഷക ചേമ്പറുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ഞായറാഴ്ച രാവിലെ കനത്ത പോലീസ് സുരക്ഷയിൽ നഗരസഭ അധികൃതർ ആണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. പിന്നാലെ അഭിഭാഷകർ ഇവിടെ വലിയ രീതിയിലുള്ള പ്രതിഷേധം നടത്തി.
നൂറുകണക്കിന് അഭിഭാഷകർ ബുൾഡോസറുകൾക്ക് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്നുണ്ടായ നേരിയ സംഘർഷത്തെത്തുടർന്ന് പോലീസ് ലാത്തിവീശിയാണ് അഭിഭാഷകരെയും വ്യാപാരികളെയും പ്രദേശത്തുനിന്ന് മാറ്റിയത്. മുൻപ് ഈ ഭാഗത്തുണ്ടായ കൈയേറ്റം കാരണം വഴിതടസ്സപ്പെട്ട് ആംബുലൻസ് കടന്നുപോകാൻ കഴിയാതെ ഒരു രോഗി മരിച്ച സംഭവത്തെ തുടർന്ന് അലഹബാദ് ഹൈക്കോടതി ആണ് ഈ പ്രദേശം ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നത്. പഴയ ഹൈക്കോടതി സമുച്ചയം, സെഷൻസ് കോടതി, രജിസ്ട്രി ഓഫീസ്, ഡിഎം ഓഫീസ് എന്നിവയ്ക്ക് സമീപമുള്ള പൊതുവഴികളും കാനകളും കൈയേറി നിർമ്മിച്ച ചേമ്പറുകൾക്കെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കർശന നടപടിക്ക് ഉത്തരവിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച ലക്നൗ മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചുനീക്കേണ്ട അനധികൃത നിർമ്മിതികളിൽ ചുവന്ന മാർക്ക് രേഖപ്പെടുത്തുകയും മെയ് 16-നകം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഞായറാഴ്ച രാവിലെ 9 മണിയോടെ 4 എസിപിമാർ, പിഎസി കമാൻഡോകൾ, 300-ലധികം പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ അകമ്പടിയോടെ ബുൾഡോസറുകൾ എത്തിയത്. ഒഴിപ്പിക്കൽ നടപടി തുടങ്ങിയതോടെ അഭിഭാഷകരും പോലീസും തമ്മിൽ കടുത്ത വാഗ്വാദവും തള്ളലുമുണ്ടായി. ഹൈക്കോടതി ഉത്തരവ് ഭരണകൂടം ദുരുപയോഗം ചെയ്യുകയാണെന്ന് അഭിഭാഷകർ ആരോപിച്ചു.










