കൊൽക്കത്ത : പശ്ചിമ ബംഗാളിലും സജീവമായി യുപി മോഡൽ ‘ബുൾഡോസർ രാഷ്ട്രീയം’. സംസ്ഥാനത്തെ അനധികൃത നിർമ്മാണങ്ങൾക്കും കൈയേറ്റങ്ങൾക്കുമെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബംഗാൾ മന്ത്രി ദിലീപ് ഘോഷ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുൻപ് കൃത്യമായ നിയമനടപടികൾ പാലിക്കുമെന്ന് സംസ്ഥാന മന്ത്രി അഗ്നിമിത്ര പോളും വ്യക്തമാക്കി. കെട്ടിടങ്ങളുടെ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുമെന്നും കൃത്യമായ സമയപരിധി അനുവദിക്കുമെന്നും അവർ പറഞ്ഞു.
ഖരഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ബിജെപി ഭരണകൂടത്തിന്റെ നയം കർക്കശമായി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ ഒന്നാം ദിവസം മുതൽ തന്നെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്. സർക്കാർ ഭൂമി കൈയേറുന്നത് ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന് ദിലീപ് ഘോഷ് വ്യക്തമാക്കി. അടുത്തിടെ കൊൽക്കത്തയിലെ തിൽജാല പ്രദേശത്തെ ഒരു അനധികൃത ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെ നഗരസഭ പ്രദേശത്തെ അനധികൃത നിർമ്മിതികൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ കടുത്ത പ്രതികരണം.
ഹൗറ റെയിൽവേ സ്റ്റേഷന് സമീപവും ബംഗാൾ സർക്കാർ വലിയ തോതിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. മുൻപ് മമത ബാനർജി സർക്കാർ ക്രിമിനലുകളെ സംരക്ഷിച്ചതുകൊണ്ടാണ് ഇത്തരം അനധികൃത നിർമ്മാണങ്ങൾ വ്യാപിച്ചതെന്ന് ബിജെപി നേതാവ് രുദ്രനീൽ ഘോഷ് ആരോപിച്ചു. എന്നാൽ, തങ്ങളുടെ പാർട്ടി ഓഫീസുകൾ ഉൾപ്പെടെ ടാർഗെറ്റ് ചെയ്ത് രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയാണ് സർക്കാർ ബുൾഡോസറുകൾ ഉപയോഗിക്കുന്നതെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആക്ഷേപം.










