ന്യൂഡൽഹി : ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയും നെതർലാൻഡ്സും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ 17 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യയും നെതർലൻഡ്‌സും തങ്ങളുടെ നയതന്ത്ര ബന്ധത്തെ ഔദ്യോഗികമായി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പദവിയിലേക്ക് ഉയർത്തിയതായും പ്രഖ്യാപിച്ചു.
നിലവിൽ യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് നെതർലൻഡ്‌സ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വ്യാപാരം, പ്രതിരോധം, സെമികണ്ടക്ടറുകൾ, ഗ്രീൻ എനർജി, കൃഷി, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി 17 സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പഠിക്കാനും ജോലി ചെയ്യാനും വിസ മാനദണ്ഡങ്ങൾ ലഘൂകരിക്കുമെന്ന് നെതർലൻഡ്‌സ് അറിയിച്ചു. ഡച്ച് കമ്പനികളുടെ മേധാവിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ നികുതി പരിഷ്കാരങ്ങളും നിർമ്മാണച്ചെലവ് കുറഞ്ഞതും ചൂണ്ടിക്കാട്ടി മോദി അവരെ നിക്ഷേപത്തിനായി ക്ഷണിച്ചു. രണ്ട് ദിവസത്തെ വിജയകരമായ സന്ദർശനത്തിന് ശേഷം ഡച്ച് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ യാത്രയാക്കിയത്.









