ഷിംല : ഹിമാചൽ പ്രദേശിലെ നഗരസഭാ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലും, തന്ത്രപ്രധാനമായ രാംപൂരിലും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വൻ വിജയം നേടി. അതേസമയം, നഹാൻ നഗരസഭയിൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി.
മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന രാംപൂരിൽ ബിജെപി നേടിയ വിജയം കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവുമാണ് ഇവിടെ ബിജെപിക്ക് തുണയായത്. കുളു ജില്ലയിലെ പ്രമുഖ നഗരസഭയായ മണാലിയിലും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. നിലവിൽ ഹിമാചൽപ്രദേശിലെ മുനിസിപ്പാലിറ്റികളിലെ ഫലം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന കോർപ്പറേഷനുകളായ ധർമ്മശാല, പാലംപൂർ, മണ്ഡി, സോലൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ഇവിടുത്തെ വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും മെയ് 31-നാണ് നടക്കുക.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഈ വോട്ടെടുപ്പ്, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനും പ്രതിപക്ഷത്തുള്ള ബിജെപിക്കും ഒരേപോലെ നിർണായകമാണ്. 449 വാർഡുകളിലായി ആകെ 1,147 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.








