ഐപിഎൽ 2026 ആവേശകരമായി തുടരുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സ് ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ടീമിന്റെ ഭാവി നായകനെക്കുറിച്ചാണ്. എം.എസ്. ധോണിക്ക് ശേഷം ചെന്നൈയുടെ പൈതൃകം കാക്കാൻ മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ ശക്തമാവുകയാണ്.
എം.എസ്. ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആര് നയിക്കും എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ—സഞ്ജു സാംസൺ. അടുത്ത വർഷമോ അതിനടുത്ത വർഷമോ സഞ്ജു ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുമെന്ന് ‘ക്രിക് ബ്ലോഗർ’ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ് ടീമിനെ നയിക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ സഞ്ജുവിനെയാണ് ചെന്നൈ ലക്ഷ്യമിടുന്നത്.
മൈതാനത്തെ സഞ്ജുവിന്റെ ശാന്തതയും വിക്കറ്റിന് പിന്നിലെ ചടുലമായ നീക്കങ്ങളും ആരാധകർക്കും ക്രിക്കറ്റ് നിരീക്ഷകർക്കും ധോണിയെയാണ് ഓർമ്മിപ്പിക്കുന്നത്.ബി കളിക്കളത്തിലെ ശരീരഭാഷയിലും ഫീൽഡ് സെറ്റിംഗിലും സഞ്ജു ധോണിയെപ്പോലെയാണെന്ന് ടീമിനുള്ളിലെ വൃത്തങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആർഭാടങ്ങളില്ലാതെ ശാന്തമായി സമ്മർദ്ദഘട്ടങ്ങളെ നേരിടാനുള്ള സഞ്ജുവിന്റെ കഴിവിനെ സിഎസ്കെ മാനേജ്‌മെന്റ് ഏറെ വിലമതിക്കുന്നു.
രാജസ്ഥാൻ റോയൽസിനെ വർഷങ്ങളോളം നയിച്ച പരിചയസമ്പത്ത് സഞ്ജുവിനുണ്ട്. ചെന്നൈയുടെ ഡിഎൻഎയ്ക്ക് അനുയോജ്യമായ രീതിയിൽ കളിയെ സമീപിക്കുന്ന താരം എന്ന നിലയിൽ സഞ്ജുവിന് വലിയ മുൻഗണനയാണ് ലഭിക്കുന്നത്. രവി ശാസ്ത്രി ഉൾപ്പെടെയുള്ള മുൻ പ്രമുഖ താരങ്ങൾ സഞ്ജുവിന്റെ നേതൃപാടവത്തെ പ്രശംസിച്ചിട്ടുണ്ട്. ചെന്നൈയിലേക്ക് മാറുമ്പോൾ താൻ ഒരിക്കലും നായകസ്ഥാനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് സഞ്ജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
“മറ്റൊരു ടീമിൽ നിന്ന് ഇങ്ങോട്ടേക്ക് വരുമ്പോൾ നമ്മൾ ആവശ്യങ്ങൾ മുന്നോട്ട് വെക്കരുത്. നമ്മൾ നമ്മളായിരിക്കുക, മാക്സിമം പ്രകടനം പുറത്തെടുക്കുക, അതിലൂടെ വിശ്വാസം നേടിയെടുത്ത് മുന്നോട്ട് പോകുക,” സഞ്ജു പറഞ്ഞു. ഈ വിനയവും വ്യക്തതയുമാണ് ചെന്നൈയ്ക്ക് സഞ്ജുവിൽ കൂടുതൽ വിശ്വാസം നൽകുന്നത്.
ഗെയ്‌ക്‌വാദിന് നായകൻ എന്ന നിലയിൽ വളരാൻ ചെന്നൈ സമയം നൽകും. ഐപിഎൽ 2027 വരെ നിലവിലെ രീതി തുടരാനാണ് സാധ്യത. അതിനുശേഷമായിരിക്കും സഞ്ജുവിലേക്ക് പൂർണ്ണമായ അധികാരം കൈമാറുക. ധോണിയുടെ സാന്നിധ്യത്തിൽ സഞ്ജുവിനെ ടീം സംസ്കാരവുമായി കൂടുതൽ പൊരുത്തപ്പെടുത്താനാണ് മാനേജ്‌മെന്റ് പ്ലാൻ.












