കൊൽക്കത്ത : പശ്ചിമ ബംഗാളിൽ രണ്ട് പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് ഭരണകാലത്തുണ്ടായ വ്യാപകമായ അഴിമതികളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അന്വേഷിക്കാനാണ് പുതിയ പ്രത്യേക അന്വേഷണ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. ഡയമണ്ട് ഹാർബറിൽ നടന്ന ഉന്നതതല ഭരണസിരാകേന്ദ്ര അവലോകന യോഗത്തിന് ശേഷമാണ് ബംഗാൾ മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
തൃണമൂൽ ഭരണകാലത്ത് നടന്ന തൊഴിൽ തട്ടിപ്പുകൾ, സർക്കാർ ഫണ്ട് വകമാറ്റൽ, ഭൂമി കയ്യേറ്റം, റേഷൻ അഴിമതി എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നതിനായി അഴിമതി വിരുദ്ധ സമിതി, സന്ദേശ്ഖാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എന്നിവയിൽ വിശദമായ അന്വേഷണത്തിനായി സ്ത്രീ സുരക്ഷാ-അതിക്രമ അന്വേഷണ സമിതി എന്നിവയാണ് രൂപീകരിച്ചിരിക്കുന്നത്.
ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കാനും മുൻ സർക്കാരിന്റെ കാലത്ത് ദുരിതമനുഭവിച്ചവർക്ക് നീതി ലഭ്യമാക്കാനുമാണ് ഈ സമിതികൾ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങളിലും അന്വേഷണം നടത്തും. അക്കാലത്ത് അന്വേഷിക്കാതെ വിട്ടതോ അട്ടിമറിക്കപ്പെട്ടതോ ആയ എല്ലാ കൊലപാതകങ്ങളിലും അതിക്രമങ്ങളിലും ഉടൻ തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സുവേന്ദു അധികാരി പോലീസിന് കർശന നിർദ്ദേശം നൽകി. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വെച്ചാണ് സുവേന്ദു അധികാരി യോഗം ചേർന്നത് എന്നതും ശ്രദ്ധേയമാണ്. അഭിഷേക് ബാനർജിയുടെ പേഴ്സണൽ അസിസ്റ്റന്റാണ് മുൻപ് പോലീസ് സ്റ്റേഷനുകളിലെ ഒസിമാർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി മുൻകാല ഫോൺ കോൾ രേഖകളും വാട്സാപ്പ് ചാറ്റുകളും പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.









