ന്യൂഡൽഹി : ആഗോള പ്രതിസന്ധി സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്കകൾ തള്ളി കേന്ദ്രസർക്കാർ. റഷ്യൻ എണ്ണ ഇറക്കുമതിക്ക് അമേരിക്ക നൽകിയിരുന്ന ഉപരോധ ഇളവുകളുടെ കാലാവധി അവസാനിച്ചാലും റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മേയ് 16-നാണ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി അമേരിക്ക അനുവദിച്ചിരുന്ന താൽക്കാലിക സാമ്പത്തിക ഇളവ് അവസാനിച്ചത്. എന്നാൽ ഈ പോളിസി മാറ്റങ്ങൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇന്ന് അറിയിച്ചു.
തിങ്കളാഴ്ച നടന്ന അന്തർ-മന്ത്രാലയ മാധ്യമ സമ്മേളനത്തിൽ പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. അതായത് യുഎസ് ഇളവ് നൽകുന്നതിന് മുൻപും നമ്മൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയിരുന്നു, അത് തുടരുക തന്നെ ചെയ്യുമെന്ന് സുജാത ശർമ്മ വ്യക്തമാക്കി. പൂർണ്ണമായും വാണിജ്യപരമായ താല്പര്യങ്ങളും വിപണി സാഹചര്യങ്ങളും മുൻനിർത്തിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകില്ല. ആവശ്യത്തിന് ക്രൂഡ് ഓയിൽ ലഭ്യമാക്കാനുള്ള കരാറുകൾ നമ്മൾ മുൻകൂട്ടി ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ട് ഇളവ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മുടെ വിതരണത്തെ അത് ബാധിക്കില്ല എന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഉറപ്പിച്ചു വ്യക്തമാക്കി.
നിലവിൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നതുമായി ബന്ധപ്പെട്ടും ആഗോളതലത്തിൽ വലിയ രീതിയിൽ എണ്ണ വില ഉയർന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിന് മുകളിലെത്തി. അതേസമയം ഇന്ത്യയെ സംബന്ധിച്ച് റഷ്യയിൽ നിന്നുള്ള എണ്ണ വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 45 ശതമാനവും റഷ്യയിൽ നിന്നാണ്. മേയ് മാസത്തിൽ മാത്രം പ്രതിദിനം 2.1 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യൻ തുറമുഖങ്ങളിലേക്ക് എത്തിയത്.








