ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് അൽ-ഖ്വൊയ്ദയുടെ പോഷകസംഘടനയായ അൻസാർ അൽ-ഇസ്ലാം വീണ്ടും സജീവമാകുന്നതായി ദേശീയ രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. 2021-ൽ ഇറാഖിൽ രൂപീകരിക്കപ്പെടുകയും യുഎസ് സഖ്യസേനയ്ക്കും കുർദിഷ് വിഭാഗങ്ങൾക്കുമെതിരെ പോരാടുകയും ചെയ്ത ഈ ഭീകരസംഘടനയുടെ ഇറാഖ് ഘടകം തകർന്നടിഞ്ഞെങ്കിലും, ഇതിന്റെ ബംഗ്ലാദേശ് രൂപമായ ‘അൻസറുല്ല ബംഗ്ലാ ടീം’ ഇപ്പോൾ ഭാരതത്തെ ലക്ഷ്യമിട്ട് ശക്തമായി രംഗത്തുവന്നിരിക്കുകയാണ്.
സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിക്കാൻ നിലവിൽ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുന്ന എബിടി, ഓൺലൈൻ മാധ്യമങ്ങൾ വഴി ഭാരതീയ യുവാക്കളെ ലക്ഷ്യമിട്ട് വലിയ തോതിൽ തീവ്രവാദ പ്രചാരണവും റിക്രൂട്ട്‌മെന്റും നടത്തുന്നുണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിടിയുടെ സഹോദര സംഘടനയായ ‘എഎഐ പാകിസ്താനുമായി’ ചേർന്നാണ് ഇവർ പ്രവർത്തിക്കുന്നത്. ഭാരതത്തിൽ നിന്നുള്ള യുവാക്കളെ വലിയ തോതിൽ തങ്ങളുടെ വലയിലാക്കുക എന്ന ലക്ഷ്യത്തോടെ ഇരുവിഭാഗങ്ങളും സംയുക്തമായാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ബംഗ്ലാദേശിൽ മതേതര ചിന്താഗതിക്കാരായ എഴുത്തുകാരെയും ബ്ലോഗർമാരെയും ക്രൂരമായി കൊലപ്പെടുത്തിയ രക്തരൂക്ഷിതമായ ചരിത്രമാണ് എബിടിക്കുള്ളത്. അവിടെ സുരക്ഷാസേനകളിൽ നിന്നും കടുത്ത തിരിച്ചടി നേരിട്ടതോടെയാണ് ഇവർ ഭാരതത്തിലേക്ക് കണ്ണ് വെച്ചിരിക്കുന്നത്.
“എബിടിയുടെ നീക്കങ്ങൾ പാക് ഭീകരരേക്കാൾ അപകടകരമാണ്. ബംഗ്ലാദേശിൽ നടപ്പിലാക്കിയ അതേ അക്രമരാഷ്ട്രീയം ഭാരതത്തിലും ആവർത്തിക്കാനാണ് ഇവർ ശ്രമിക്കുന്നത്. മതേതര എഴുത്തുകാരെയും ചിന്തകരെയും, തുടർന്ന് രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിടാൻ പാകത്തിൽ ഒരു സംഘത്തെ ഭാരതത്തിൽ വളർത്തിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.”
ഭാരതത്തിൽ പതിവ് പോലെ ബോംബ് സ്‌ഫോടനങ്ങളോ വലിയ ഭീകര മൊഡ്യൂളുകളോ സ്ഥാപിക്കാനല്ല ഇവർ പദ്ധതിയിടുന്നത്. മറിച്ച്, ഓൺലൈൻ വഴി യുവാക്കളുടെ മനസ്സ് മലിനമാക്കി അവരെ തീവ്രവാദികളാക്കി മാറ്റുകയും, അതുവഴി പ്രധാനപ്പെട്ട വ്യക്തികളെ ഒറ്റയ്ക്കൊറ്റയ്ക്ക് ആക്രമിച്ചു കൊലപ്പെടുത്തുന്ന രീതി നടപ്പിലാക്കാനുമാണ് ഇവർ ശ്രമിക്കുന്നത്. ഇതിനായി ഒസാമ ബിൻ ലാദന്റെ ഭീകര പ്രത്യയശാസ്ത്രങ്ങളും അൽ-ഖ്വൊയ്ദയുടെ സാഹിത്യങ്ങളും ഇവർ ഓൺലൈൻ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഭീകര റിക്രൂട്ട്‌മെന്റിന് പുറമെ ഭാരതത്തിൽ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ, വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടാനും എബിടി പദ്ധതിയിടുന്നുണ്ട്. പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുള്ള സാഹചര്യത്തിൽ, ഈ വിഷയം ചൂഷണം ചെയ്യാൻ ഭീകരർ ശ്രമിക്കുന്നു എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.
അതിർത്തി കടന്നുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങളും തെറ്റായ വാർത്തകളും നിർമ്മിച്ച് പ്രചരിപ്പിക്കുക.
ഭാരത സർക്കാരിനെയും ബംഗാൾ സർക്കാരിനെയും അക്രമികളായി ചിത്രീകരിച്ച് ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും സംസ്ഥാനത്ത് കലാപങ്ങൾ അഴിച്ചുവിടുക എന്നിങ്ങനെയാണ് ഇവരുടെ പദ്ധതികൾ.
ബംഗ്ലാദേശിൽ വിജയിച്ച ഈ തന്ത്രങ്ങൾ ഭാരതത്തിൽ പയറ്റാൻ എബിടി ശ്രമിക്കുന്നുണ്ടെങ്കിലും, ഇവിടെ ഇതുവരെ ചുവടുറപ്പിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. നിലവിൽ പശ്ചിമ ബംഗാളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ ആകർഷിക്കാൻ അതീവ രഹസ്യമായാണ് ഇവർ കരുക്കൾ നീക്കുന്നത്.
മുൻകാലങ്ങളിൽ ഭാരതത്തിന് നേരിട്ടുള്ള ഭീഷണിയല്ലാതിരുന്ന ഈ സംഘടന ഇപ്പോൾ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിലേക്ക് കണ്ണ് വെക്കുന്ന സാഹചര്യത്തിൽ, ദേശീയ ഏജൻസികൾ ഇവരുടെ സൈബർ ഇടങ്ങളിലെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും മുൻകൂട്ടി തകർക്കാനുള്ള സന്നാഹങ്ങളുമായി സുരക്ഷാസേന സജ്ജമാണ്.








