ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ നിഴലിൽ നിൽക്കെ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയാണ്. ‘അൺക്യാപ്പ്ഡ് പ്ലെയർ’ ആയി ഈ സീസണിൽ ചെന്നൈ നിലനിർത്തിയ ധോണി, പരിക്കിനെത്തുടർന്ന് ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ബാറ്റിംഗിനിറങ്ങുകയോ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയുകയോ ചെയ്തിട്ടില്ല.
ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ലീഗ് ഘട്ടത്തിലെ അവസാന മത്സരം മാത്രം ബാക്കിനിൽക്കെയാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി ധോണി പരിശീലനത്തിന് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. എന്നാൽ ധോണിയുടെ അടുത്ത സീസണിലെ പങ്കാളിത്തത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് തയ്യാറായില്ല.
“ധോണി അടുത്ത സീസണിൽ കളിക്കുമോ എന്നത് മാനേജ്‌മെന്റ് എടുക്കേണ്ട തീരുമാനമാണ്. ഇത്തവണ കളിക്കളത്തിൽ ഇറങ്ങിയില്ലെങ്കിലും ടീമിനൊപ്പം ധോണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് യുവതാരങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. ഡഗ്ഗൌട്ടിലിരുന്ന് കളി നിയന്ത്രിക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി. ചെന്നൈയുടെ വരും തലമുറയ്ക്കായി മികച്ച ചില യുവതാരങ്ങളെ വളർത്തിയെടുക്കാൻ ഈ സീസണിൽ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തികമായി ഞങ്ങൾ വിലയിരുത്തപ്പെടുന്നത് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. ധോണിയുടെ കാര്യത്തിൽ അന്തിമ തീരുമാനം മാനേജ്‌മെന്റിന്റേത് മാത്രമാണ്,” ഫ്ലെമിംഗ് പറഞ്ഞു.
ധോണിക്ക് പരിക്കാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി പറയുമ്പോഴും, യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനായി ധോണി സ്വയം മാറിനിൽക്കുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണി കളിച്ചേക്കുമെന്ന വാർത്തകളോട് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ പ്രതികരിച്ചു. ചെന്നൈ ടീം വരും തലമുറയെ വാർത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് നല്ലതെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.











