ഐ.പി.എൽ 2026-ലെ ആവേശകരമായ പ്ലേ ഓഫ് പോരാട്ടങ്ങൾക്കിടയിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മലയാളി താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടി. ചെന്നൈ സൂപ്പർ കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും ഇന്നലെ നടന്ന നിർണ്ണായകമായ ‘സൗത്ത് ഇന്ത്യൻ ഡെർബി’ മത്സരത്തിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഹൈദരാബാദ് ബാറ്റിംഗിന്റെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. നൂർ അഹമ്മദിന്റെ പന്തിൽ ഹെൻറിച്ച് ക്ലാസനെ സഞ്ജു സാംസൺ സ്റ്റംപിംഗിലൂടെ പുറത്താക്കി. വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പരസ്പരം കോർത്ത് മുന്നോട്ട് വരികയുമായിരുന്നു. രംഗം വഷളായതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. സംഭവത്തിൽ മാച്ച് റഫറി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇരുവർക്കും കനത്ത പിഴ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിവരം.
ചെന്നൈ സൂപ്പർ കിംഗ്‌സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ബാക്കിനിൽക്കെ ഹൈദരാബാദ് മറികടന്നു. ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവർക്ക് പിന്നാലെ സൺറൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കി. സ്മരൺ രവിചന്ദ്രന്റെ അവസാന ഓവറിലെ ബൗണ്ടറിയാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. നിതീഷ് റെഡ്ഡിയുടെ ആദ്യ ഓവറിൽ സിക്സറടിച്ച് സഞ്ജു തകർപ്പൻ തുടക്കം നൽകി. ആദ്യ ഓവറിൽ 17 റൺസാണ് ചെന്നൈ അടിച്ചെടുത്തത്.
ണ്ടാം ഓവറിൽ പ്രഫുൽ ഹിംഗെയ്‌ക്കെതിരെ തുടർച്ചയായ മൂന്ന് ഫോറുകൾ സഞ്ജു പായിച്ചു. എന്നാൽ അപകടകാരിയായ സഞ്ജുവിനെ (27 റൺസ്) പാറ്റ് കമ്മിൻസ് സ്വന്തം ഓവറിൽ പുറത്താക്കി. പിന്നീട് ഡെവാൾഡ് ബ്രെവിസ് (44), ശിവം ദുബെ (26) എന്നിവരുടെ പ്രകടന മികവിലാണ് ചെന്നൈ 180/7 എന്ന സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ എന്നിവരുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഹൈദരാബാദിന് സുഗമമായ വിജയം സമ്മാനിച്ചത്.
Blink and Sanju strikes! ⚡#WhistlePodu #CSKvSRH
pic.twitter.com/qbE69STnIs— Chennai Super Kings (@ChennaiIPL) May 18, 2026











