രാജ്യത്ത് വലിയ ചർച്ചയായ തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. പൊതുസ്ഥലങ്ങളിൽ നിന്നും പൊതുസ്ഥാപനങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ അടിയന്തിരമായി മാറ്റണമെന്ന തങ്ങളുടെ മുൻ ഉത്തരവ് അതേപടി നിലനിൽക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാൻ 2025 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവിൽ മാറ്റം വരുത്താൻ ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.
തെരുവ് നായ ആക്രമണങ്ങൾ രാജ്യത്ത് കടുത്ത പൊതുജനാരോഗ്യ-സുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്നും ജനങ്ങൾ നേരിടുന്ന ക്രൂരമായ ഈ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ പരമോന്നത കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി. കുട്ടികളും മുതിർന്നവരും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്ന വാർത്തകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഈ ശക്തമായ ഇടപെടൽ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ജനങ്ങൾ സ്വാഗതം ചെയ്യുകയാണ്.
രാജ്യത്തുടനീളം കുരുന്നുകളെ തെരുവ് നായ്ക്കൾ കടിച്ചു കീറുന്നതും പ്രായമായവർക്ക് നേരെ അതിക്രമം ഉണ്ടാകുന്നതും വിദേശ വിനോദസഞ്ചാരികൾ വരെ ആക്രമിക്കപ്പെടുന്നതും ഗൗരവത്തോടെയാണ് കോടതി കാണുന്നത്. നിലവിൽ ശക്തരായവർ മാത്രം അതിജീവിക്കുന്ന തരത്തിലുള്ള ‘ഡാർവിൻ തത്വം’ (Darwinian principle) ആണ് തെരുവ് നായ്ക്കളുടെ കാര്യത്തിൽ നാട്ടിൽ നിലനിൽക്കുന്നതെന്നും, ഫലപ്രദമായ സർക്കാർ സംവിധാനങ്ങളുടെ അഭാവത്തിൽ സമൂഹത്തിലെ പാവപ്പെട്ടവരും ദുർബലരുമായ ജനവിഭാഗങ്ങൾ മൃഗങ്ങൾക്ക് മുന്നിൽ സ്വന്തം ജീവൻ സംരക്ഷിക്കാൻ പാടുപെടുകയാണെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെയും പ്രായമായവരെയും ഇത്തരം ഭീഷണികൾക്ക് മുന്നിൽ തനിച്ചാക്കാൻ കഴിയില്ല. ജനങ്ങളുടെ ജീവനും പൊതുസുരക്ഷയും ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിയമപരമായ ബാധ്യതയുണ്ട്. അതിനാൽ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റി അനിമൽ ഷെൽട്ടറുകളിലേക്ക് എത്തിക്കണമെന്ന ഉത്തരവ് ഒരു തരത്തിലും ലഘൂകരിക്കില്ലെന്ന് കോടതി കർശനമായി പറഞ്ഞു.
ഏറ്റവും സുപ്രധാനമായി, ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന പൗരന്റെ ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ മുൻനിർത്തിയാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പൊതുസ്ഥലങ്ങളിൽ ആക്രമിക്കപ്പെടുമെന്നോ നായ കടിയേൽക്കുമെന്നോ ഉള്ള യാതൊരുവിധ ഭയവുമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.












