വിദേശ മണ്ണിൽ ഭാരതത്തിന്റെ പരമാധികാരത്തെയും പ്രധാനമന്ത്രിയെയും വളയാൻ നോക്കിയ പാശ്ചാത്യ മാധ്യമങ്ങളുടെ അജണ്ട തകർത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി നോർവേയിൽ വെച്ച് ഇന്ത്യൻ പ്രതിനിധികളും നോർവീജിയൻ മാധ്യമപ്രവർത്തകരും തമ്മിൽ കടുത്ത വാക്പോരാണ് അരങ്ങേറിയത്. നോർവീജിയൻ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത വാർത്താ പ്രസ്താവനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകാതെ പുറത്തേക്ക് പോയതാണ് അവിടുത്തെ ഇടത്-ലിബറൽ മാധ്യമങ്ങളെ ചൊടിപ്പിച്ചത്. തുടർന്ന് നടന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ മാധ്യമസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ഉയർത്തിക്കാട്ടി ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ച നോർവീജിയൻ റിപ്പോർട്ടർമാർക്ക് ‘വേണമെങ്കിൽ കോടതിയിൽ പോകൂ’ എന്ന തരത്തിൽ കടുത്ത ഭാഷയിലാണ് ഇന്ത്യൻ നയതന്ത്രജ്ഞർ മറുപടി നൽകിയത്.
അഞ്ച് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ സന്ദർശനത്തിന്റെ ഭാഗമായി യുഎഇ, നെതർലൻഡ്സ്, സ്വീഡൻ എന്നിവടങ്ങളിലെ വൻ വിജയത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ എത്തിയത്. മെയ് 19-ന് അദ്ദേഹം ഇറ്റലിയിലേക്ക് തിരിക്കാനിരിക്കെയാണ് വിദേശ മാധ്യമങ്ങൾ ആസൂത്രിതമായി വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചത്. പ്രധാനമന്ത്രി മോദി വേദി വിടുന്ന ദൃശ്യങ്ങൾ ഹെല്ലെ ലിംഗ് എന്ന നോർവീജിയൻ പത്രപ്രവർത്തക എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്. “ലോകത്തിലെ ഏറ്റവും മികച്ച മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ടാണ് താങ്കൾ മറുപടി നൽകാത്തത്?” എന്ന് ദൃശ്യങ്ങളിൽ ഒരു വനിതാ മാധ്യമപ്രവർത്തക ഉറക്കെ ചോദിക്കുന്നത് കേൾക്കാം. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) നോർവേ ഒന്നാം സ്ഥാനത്താണെന്നും ഇന്ത്യയുടെ സ്ഥാനം താഴെയാണെന്നും കാണിച്ച് ഭാരതത്തെ അപകീർത്തിപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച നയതന്ത്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് വാർത്താ സമ്മേളനങ്ങൾ നടക്കുന്നതെന്നും അനാവശ്യമായ നാടകീയതകൾക്ക് ഭാരതം വഴങ്ങില്ലെന്നും ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
മുൻകാലങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളും വിദേശ മാധ്യമങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറി വിമർശനം ഉന്നയിക്കുമ്പോൾ പ്രതിരോധത്തിലാകുന്ന നയതന്ത്ര ശൈലിയായിരുന്നു രാജ്യത്തിനുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ ശക്തമായ നേതൃത്വത്തിന് കീഴിൽ ആഗോള തലത്തിൽ ഭാരതം കൈവരിച്ച സാമ്പത്തിക-പ്രതിരോധ കരുത്ത് കണ്ട് അസൂയ പൂണ്ട ചില അന്താരാഷ്ട്ര ലോബികളുടെ കുപ്രചാരണങ്ങളെ അതേ നാണയത്തിൽ തന്നെയാണ് ഇന്ത്യ നേരിടുന്നത്. സ്വന്തം രാജ്യങ്ങളിലെ വംശീയതയും പ്രശ്നങ്ങളും മറച്ചുവെച്ച് ഭാരതത്തിന് നേരെ വിരൽ ചൂണ്ടാൻ വരുന്ന പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് ഇനി ഭാരതത്തിന്റെ മണ്ണിലോ വിദേശത്തോ വിലപ്പോകില്ലെന്ന കൃത്യമായ സന്ദേശമാണ് നൽകിയിരിക്കുന്നത്.











