കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജിക്കെതിരെ നോട്ടീസ് അയച്ച് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ. കൊൽക്കത്തയിലെ അഭിഷേക് ബാനർജിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ അനുമതിയില്ലാതെ നിർമാണപ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും എന്ന് സൂചന നൽകിയിരുന്നു.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പ്ലാൻ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ ഹാജരാക്കാൻ അഭിഷേക് ബാനർജിയോട് കൊൽക്കത്ത കോർപ്പറേഷൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് 1980-ലെ നിർദ്ദിഷ്ട നിയമങ്ങൾ ലംഘിച്ചാണ് നിർമാണം നടന്നിരിക്കുന്നത് എന്നാണ് പ്രാഥമിക കണ്ടെത്തൽ. നിർമാണങ്ങൾ വിശദമായി പരിശോധിക്കാൻ നഗരസഭാ എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തിടെ കൊൽക്കത്തയിലെ തിൽജാലയിലുണ്ടായ ഫാക്ടറി തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാൾ നഗരവികസന-മുനിസിപ്പൽ കാര്യ മന്ത്രാലയം കടുത്ത നിലപാടിലാണ്. സംസ്ഥാനത്തെ മുഴുവൻ മുനിസിപ്പാലിറ്റികളോടും കോർപ്പറേഷനുകളോടും അനധികൃത കെട്ടിടങ്ങളുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കാൻ വകുപ്പ് മന്ത്രി അഗ്നിമിത്ര പോൾ നിർദ്ദേശം നൽകിയിരുന്നു.
കെഎംസി നിയമപ്രകാരം അനുമതിയില്ലാതെ കെട്ടിടം നിർമിക്കുന്നവർക്ക് 5 വർഷം വരെ തടവും 50,000 രൂപ പിഴയും ഈടാക്കാൻ വ്യവസ്ഥയുണ്ട്. വലിയ തോതിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കെട്ടിടം പൊളിച്ചുനീക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കോർപ്പറേഷൻ കടക്കാറുണ്ട്. അഭിഷേക് ബാനർജിയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ, കെട്ടിടത്തിന്റെ അംഗീകൃത പ്ലാൻ, അനുമതി പത്രങ്ങൾ, മറ്റ് ലീഗൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വിശദീകരണം നൽകാനാണ് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.








