നമ്മുടെ ലക്ഷദ്വീപ് വന്നൊന്ന് കാണൂ…’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഒരൊറ്റ ആഹ്വാനത്തിൽ മാലിദ്വീപിന്റെ കച്ചവടം പൂട്ടിച്ച് ലക്ഷദ്വീപിലേക്ക് കുതിച്ചെത്തിയത് പതിനായിരക്കണക്കിന് ഭാരതീയരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാര്യം പറഞ്ഞാൽ ഈ രാജ്യം അത് എങ്ങനെ നെഞ്ചേറ്റും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ലക്ഷദ്വീപിലെ വിനോദസഞ്ചാരികളുടെ റെക്കോർഡ് കണക്കുകൾ.
വിവരാവകാശ നിയമപ്രകാരം (RTI) പുറത്തുവന്ന കണക്കുകൾ പ്രകാരം 2020-ൽ വെറും 3,875 വിനോദസഞ്ചാരികൾ മാത്രം എത്തിയിരുന്ന ലക്ഷദ്വീപിൽ 2024 ആയപ്പോഴേക്കും സഞ്ചാരികളുടെ എണ്ണം 68,328 ആയി കുതിച്ചുയർന്നു. 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിക്കുകയും അവിടുത്തെ മനോഹരമായ കടൽത്തീരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും ചെയ്തതോടെയാണ് ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമായത്. സാഹസികത ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടമാണ് ലക്ഷദ്വീപ് എന്നായിരുന്നു മോദിയുടെ സന്ദേശം.
മോദിയുടെ സന്ദർശനത്തിന് പിന്നാലെ ഭാരതത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയപ്പോൾ, ‘ബോയ്ക്കോട്ട് മാലിദ്വീപ്’ കാമ്പെയ്നിലൂടെ മാലിദ്വീപിന്റെ സാമ്പത്തിക അടിത്തറ തകർത്ത് ലക്ഷദ്വീപിനെ ഭാരതീയർ ആഗോള ടൂറിസത്തിന്റെ പുതിയ സിംബലാക്കി മാറ്റി. 2023-ൽ 46,551 ആയിരുന്ന ലക്ഷദ്വീപിലെ ടൂറിസ്റ്റുകളുടെ എണ്ണം ഒരൊറ്റ വർഷം കൊണ്ട് 47 ശതമാനം വർദ്ധിച്ചപ്പോൾ, മാലിദ്വീപിലേക്ക് പോയിരുന്ന ഭാരതീയരുടെ എണ്ണത്തിൽ 37.5 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാലിദ്വീപിന്റെ ടൂറിസം വിപണിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇതോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഇറാൻ യുദ്ധം മൂലം ആഗോള തലത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും നിലനിൽക്കുന്ന ഈ വർത്തമാന സാഹചര്യത്തിൽ, വിദേശ നാണ്യശേഖരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതീയർക്ക് മുന്നിൽ വെച്ച പുതിയ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപ് മോഡൽ വീണ്ടും ചർച്ചയാകുന്നത്. അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കുക, ഇന്ധന ഉപഭോഗം കുറയ്ക്കുക, പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുക, സ്വർണ്ണ നിക്ഷേപങ്ങൾ തൽക്കാലത്തേക്ക് നീട്ടിവെക്കുക തുടങ്ങിയ മോദിയുടെ ആഹ്വാനങ്ങൾ രാജ്യം എത്രത്തോളം ഗൗരവത്തോടെയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാൻ ലക്ഷദ്വീപിന്റെ ഈ ചരിത്ര വിജയം തന്നെയാണ് മികച്ച ഉദാഹരണം.
പ്രധാനമന്ത്രി ഒരു സാമ്പത്തിക നയത്തെ ദേശീയ വികാരവുമായി ബന്ധിപ്പിച്ചു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചാൽ ഭാരതീയ സമൂഹം അതിന് അനുകൂലമായി തങ്ങളുടെ ശീലങ്ങൾ മാറ്റുമെന്നത് അസൂയാലുക്കളായ മറ്റ് രാജ്യങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. വൻകിട സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും യാത്രാ പ്ലാറ്റ്‌ഫോമുകളും മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ലക്ഷദ്വീപ് ഒരു ടൂറിസം കേന്ദ്രം എന്നതിലുപരി ഭാരതത്തിന്റെ ആത്മനിർഭരതയുടെ പ്രതീകമായി മാറിയത്.











