ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന കേസിൽ ആം ആദ്മി പാർട്ടി നേതാക്കൾക്ക് തിരിച്ചടി. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എംപി സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന എഎപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് പുതിയ കേസിലേക്ക് നീങ്ങിയിരിക്കുന്നത്.
ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയ്‌ക്ക് പ്രത്യേക ‘രാഷ്ട്രീയ ആഭിമുഖ്യമുണ്ടെന്ന്’ ആരോപിച്ചും, വാരണാസിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചും എഎപി നേതാക്കൾ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ ഡിജിറ്റൽ ഇടങ്ങളിൽ ആസൂത്രിതമായ വ്യക്തിഹത്യ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മെയ് 14-നാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ സ്വമേധയാ ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾക്ക് ഉത്തരവിട്ടത്. ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് രവീന്ദർ ദുദേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇപ്പോൾ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ക്രിമിനൽ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്.
കേസിൽ മറുപടി നൽകാൻ കെജ്‌രിവാളിനും മറ്റ് നേതാക്കൾക്കും കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. കേസ് അടുത്തതായി ഓഗസ്റ്റ് 4, 2026-ൽ വീണ്ടും പരിഗണിക്കും. ഈ സമയം ജഡ്ജിയെ അധിക്ഷേപിക്കാൻ ഉപയോഗിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഇലക്ട്രോണിക് റെക്കോർഡുകൾ, മറ്റ് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പകർപ്പുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഹൈക്കോടതി രജിസ്ട്രിയോട് ബെഞ്ച് നിർദ്ദേശിച്ചു.








