ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പ്ലേ ഓഫ് കാണാതെ പുറത്താക്കലിന്റെ നിഴലിലാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നതിന് പിന്നാലെ, ചെപ്പോക്ക് സ്റ്റേഡിയത്തെ പ്രകോപിപ്പിച്ച് ഇഷാൻ കിഷന്റെ വിചിത്രമായ വിജയാഘോഷം. ബാറ്റിംഗിൽ ഹൈദരാബാദിന്റെ രക്ഷകനായതിന് പിന്നാലെ, ചെന്നൈ ആരാധകരെ നോക്കി താരം നടത്തിയ ‘വിസിൽ’ ആംഗ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുന്നത്.
ചെന്നൈ സൂപ്പർ കിംഗ്‌സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി ഇഷാൻ കിഷൻ 47 പന്തിൽ 70 റൺസോടെ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ചെപ്പോക്കിലെ പിച്ചിൽ, ഹെൻറിച്ച് ക്ലാസനുമായി ചേർന്ന് 75 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കിയാണ് കിഷൻ ഹൈദരാബാദിന് ആറ് പന്തുകൾ ബാക്കിനിൽക്കെ വിജയം സമ്മാനിച്ചത്.
മത്സരം ജയിച്ച തൊട്ടുപിന്നാലെ മൈതാനത്തേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ ചെപ്പോക്കിലെ ഗാലറിയെ നോക്കി വിരലുകൾ ചുണ്ടിൽ വെച്ച് വിസിലടിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ചെന്നൈ ടീമിന്റെ പ്രശസ്തമായ ‘വിസിൽ പോട്’ സംസ്‌കാരത്തെ പരസ്യമായി പരിഹസിക്കുന്നതായിരുന്നു ഈ നീക്കം. അതിനുപുറമെ, കളി കഴിഞ്ഞെന്നും ഇനി എല്ലാവർക്കും വീട്ടിലേക്ക് മടങ്ങാമെന്നും താരം ഗാലറിയെ നോക്കി ആംഗ്യം കാണിച്ചു. മത്സരത്തിനിടയിൽ ചെന്നൈ ആരാധകർ തന്നെ നിരന്തരം കൂവിയതിനെത്തുടർന്നാണ് ഇത്തരമൊരു മറുപടി നൽകിയതെന്നാണ് സൂചന.
മത്സരശേഷമുള്ള പ്രസംഗത്തിൽ ഈ ഇന്നിംഗ്സിന് പിന്നിലെ വൈകാരികമായ ഒരു കുടുംബ പശ്ചാത്തലം ഇഷാൻ കിഷൻ വെളിപ്പെടുത്തി. “ചില സമയങ്ങളിൽ കളിക്കാൻ നമുക്ക് വലിയൊരു പ്രചോദനം ആവശ്യമാണ്. ഇന്ന് എന്റെ കസിൻ (അമ്മാവന്റെ മകൻ) കളി കാണാൻ ഗാലറിയിലുണ്ടായിരുന്നു. അടുത്തിടെയാണ് അവന്റെ സഹോദരി മരണപ്പെട്ടത്. ഞങ്ങളുടെ കുടുംബത്തിന് അത് കടുത്ത വിയോഗമായിരുന്നു. അവർക്ക് വേണ്ടിയാണ് എനിക്ക് ഈ മത്സരം ജയിക്കേണ്ടിയിരുന്നത്. അവർക്ക് മുന്നിൽ വെച്ച് ഈ ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” കിഷൻ പറഞ്ഞു.
വിക്കറ്റ് കീപ്പ് ചെയ്യുന്ന സമയത്ത് തന്നെ പിച്ച് ബാറ്റിംഗിന് അനുകൂലമല്ലെന്ന് മനസ്സിലാക്കിയിരുന്നുവെന്നും, സ്പിന്നർമാരെയും സ്ലോവർ ബോളുകളെയും ശ്രദ്ധിച്ച് അവസാന ഓവർ വരെ ക്രീസിൽ നിൽക്കുക എന്നതായിരുന്നു തന്റെ പദ്ധതിയെന്നും കിഷൻ കൂട്ടിച്ചേർത്തു. പിച്ചിന്റെ കഠിനമായ അവസ്ഥയിലും ബുദ്ധിപരമായി ബാറ്റ് ചെയ്ത ഇഷാൻ കിഷനെയും ക്ലാസനെയും ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പ്രശംസിച്ചു.












