ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ (റിട്ട.) ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഡെറാഡൂണിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അന്തരിച്ചത്. സൈന്യത്തിലെയും രാഷ്ട്രീയത്തിലെയും മാതൃകാപരമായ സേവനങ്ങളിലൂടെ ‘ജനറൽ സാഹിബ്’ എന്ന് ജനങ്ങൾക്കിടയിൽ ആദരവോടെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ റിതു ഖണ്ഡൂരി ഭൂഷണാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത് സംസ്ഥാനത്തിനും ദേശീയ രാഷ്ട്രീയ ജീവിതത്തിനും ഒരു പരിഹരിക്കാനാവാത്ത നഷ്ടം”l ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2007 മുതൽ 2009 വരെയും 2011-2012 കാലയളവിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു ബി. സി ഖണ്ഡൂരി. ഇന്ത്യൻ സൈന്യത്തിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള ‘അതി വിശിഷ്ട സേവാ മെഡൽ’ സ്വന്തമാക്കിയിട്ടുള്ള സൈനികൻ കൂടിയാണ് അദ്ദേഹം. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി കൂടിയായിരുന്നു.
ഉത്തരാഖണ്ഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെച്ച നേതാവെന്ന പ്രതിച്ഛായയാണ് ബി.സി ഖണ്ഡൂരിക്കുള്ളത്. 1934 ഒക്ടോബർ 1-ന് ഡെറാഡൂണിൽ ജനിച്ച ഭുവൻ ചന്ദ്ര ഖണ്ഡൂരി ദീർഘകാലം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചു. കോർ ഓഫ് എഞ്ചിനീയേഴ്സിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. മേജർ ജനറൽ പദവിയിൽ നിന്നാണ് അദ്ദേഹം സൈന്യത്തിൽ നിന്നും വിരമിച്ചത്. അതിനുശേഷമാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രിയായിരിക്കെ ഇന്ത്യയുടെ നാല് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ‘സുവർണ്ണ ചതുഷ്കോണം’ പദ്ധതി കൃത്യതയോടെ നടപ്പിലാക്കിയതിന്റെ പ്രധാന ക്രെഡിറ്റ് ഖണ്ഡൂരിക്കാണ്.












