ഐ.പി.എൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജാന്റ്‌സ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് (RR) അവിശ്വസനീയ വിജയം സമ്മാനിച്ച് പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻശി. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിർണ്ണായകമായിരുന്ന മത്സരത്തിൽ വെറും 38 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയാണ് ഈ ബിഹാർ സ്വദേശിയായ കൌമാര താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവൻശി പക്വതയാർന്ന ബാറ്റിംഗാണ് കാഴ്ചവെച്ചത്. നേരിട്ട ആദ്യ 12 പന്തിൽ വെറും 11 റൺസ് മാത്രമായിരുന്ന താരം, പിന്നീട് ഗിയർ മാറ്റുകയും വെറും 23 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി.
തന്നെക്കുറിച്ചുള്ള വലിയ വാർത്തകളോ പുകഴ്ത്തലുകളോ ശ്രദ്ധിക്കാറില്ലെന്ന് മത്സരശേഷം മുരളി കാർത്തികിനോട് സംസാരിക്കവെ വൈഭവ് വെളിപ്പെടുത്തി. “ഞാൻ പത്രങ്ങളോ വാർത്തകളോ അധികം വായിക്കാറില്ല. അതുകൊണ്ട് അനാവശ്യ ചിന്തകളൊന്നുമില്ല. ഇതൊരു തുടക്കം മാത്രമാണ്. കരിയർ നീളമുള്ളതാകുമ്പോൾ ആളുകൾ ഇനിയും ഒരുപാട് കാര്യങ്ങൾ പറയും. എന്റെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം,” വൈഭവ് ചിരിച്ചുകൊണ്ട് പറഞ്ഞു.
രാജസ്ഥാൻ ബൗൾ ചെയ്യുന്ന സമയത്ത് പുറത്തിരുന്ന് പിച്ച് നന്നായി നിരീക്ഷിച്ചിരുന്നു. തുടക്കത്തിൽ ഒട്ടും തിടുക്കം കൂട്ടാതെ സമയമെടുത്ത് കളിക്കാനായിരുന്നു തീരുമാനം. തനിക്ക് എപ്പോൾ വേണമെങ്കിലും ഫോറോ സിക്സോ അടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. താൻ ക്രീസിൽ നിന്നാൽ അത് മറുതലയ്ക്കലുള്ള ബാറ്റിംഗ് പങ്കാളിക്കും സഹായകരമാകുമെന്ന് കരുതിയതായും താരം വ്യക്തമാക്കി.
ഓരോ മത്സരത്തിന് ശേഷവുമുള്ള തന്റെ വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെന്നും ദിവസവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നതാണെന്നും വൈഭവ് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരം ആസ്വദിച്ച് കളിച്ച് ജയിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. വൈഭവിന്റെ തകർപ്പൻ ബാറ്റിംഗിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ യശസ്വി ജയ്‌സ്വാൾ വാനോളം പുകഴ്ത്തി. വൈഭവ് ഒറ്റയ്ക്കാണ് ആ മത്സരത്തെ കൊന്നുകളഞ്ഞതെന്നും ഒരാൾ അവസാനം വരെ നിൽക്കണമെന്ന തങ്ങളുടെ പ്ലാൻ അവൻ ഭംഗിയായി നടപ്പിലാക്കിയെന്നും ജയ്‌സ്വാൾ പറഞ്ഞു.












