പശ്ചിമ ബംഗാളിൽ വർഷങ്ങളായി നിലനിന്നിരുന്ന തൃണമൂൽ കോൺഗ്രസിന്റെ കമ്മീഷൻ രാജിനും പാതയോരങ്ങളിലെ ഗുണ്ടാപ്പിരിവുകൾക്കും അന്ത്യം കുറിച്ച് ബിജെപി സർക്കാരിന്റെ കടുത്ത നടപടി. ദേശീയപാതകളിലെ നിയമവിരുദ്ധമായ ചെക്ക്‌പോസ്റ്റുകൾ വഴിയും ‘തോലാബാജി’ (extortion) സംഘങ്ങൾ വഴിയും നടത്തിവന്ന ‘ഭായ്‌പോ ടാക്സ്’ (Bhaipo tax – അനന്തരവൻ നികുതി) എന്ന കള്ളപ്പണ പിരിവിനെതിരെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ കടുത്ത നടപടിക്ക് ഉത്തരവിട്ടു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ മെയ് 4-നകം തന്നെ ജനങ്ങളെയും വ്യാപാരികളെയും ‘ഭായ്‌പോ ടാക്സി’ൽ നിന്ന് മുക്തരാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശക്തമായ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തെ വിവിധ ഹൈവേകളിൽ പ്രവർത്തിച്ചിരുന്ന ഇത്തരം അനധികൃത പിരിവ് കേന്ദ്രങ്ങൾ (extortion nakas) അടിയന്തരമായി പൂട്ടിച്ച് കടുത്ത ക്രിമിനൽ നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര വകുപ്പ് പോലീസിന് കർശന നിർദ്ദേശം നൽകിയത്.
ബംഗാളി ഭാഷയിൽ ‘ഭായ്‌പോ’ എന്നാൽ സഹോദരപുത്രൻ അഥവാ അനന്തരവൻ എന്നാണ് അർത്ഥം. തൃണമൂൽ കോൺഗ്രസ് സുപ്രീമോ മമത ബാനർജിയുടെ അനന്തരവനും പാർട്ടി എംപിയുമായ അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ടാണ് ബിജെപിയും മറ്റ് പ്രതിപക്ഷ പാർട്ടികളും ഈ വാക്ക് ഉപയോഗിച്ചിരുന്നത്. മമത ഭരിച്ചിരുന്ന കാലത്ത് ബംഗാളിലെ അധോലോക സിൻഡിക്കേറ്റുകളെയും കമ്മീഷൻ രാജുകളെയും നിയന്ത്രിച്ചിരുന്നത് അഭിഷേക് ബാനർജിയാണെന്നും, സംസ്ഥാനത്ത് എന്ത് വികസനപ്രവർത്തനം നടക്കണമെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനമുള്ള ‘സിംഗിൾ വിൻഡോ’ വഴി പണം നൽകണമെന്നതുമായിരുന്നു അവസ്ഥ. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ചരക്കുമായി ബംഗാളിലേക്ക് പ്രവേശിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരിൽ നിന്നും വ്യാപാരികളിൽ നിന്നും തൃണമൂൽ ഗുണ്ടകൾ ഹൈവേകളിൽ വച്ച് ഭീഷണിപ്പെടുത്തി വൻതുക കൈക്കൂലി വാങ്ങിയിരുന്നു. ഈ റോഡരികിലെ കൊള്ളയാണ് ‘ഭായ്‌പോ ടാക്സ്’ അഥവാ ‘അഭിഷേക് ടാക്സ്’ എന്ന് ഡ്രൈവർമാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവർക്ക് നേരെ കടുത്ത അക്രമണങ്ങളും തൃണമൂൽ ഭരണത്തിൽ പതിവായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബംഗാളിലെ ‘പിസി-ഭായ്‌പോ’ (അമ്മായിയും അനന്തരവനും) ഭരണത്തിനെതിരെയും തോലാബാജികൾക്കെതിരെയും ശക്തമായ ജനവികാരം ഉണർത്തിയിരുന്നു. ബംഗാളിൽ സാധാരണക്കാരന് അധ്വാനിച്ച് ജീവിക്കാൻ അവകാശമില്ലെന്നും പണമുണ്ടാക്കാനുള്ള അവകാശം ‘ഭായ്‌പോ’യ്ക്ക് മാത്രമാണെന്നുമുള്ള തരത്തിലായിരുന്നു തൃണമൂലിന്റെ അഴിമതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചിരുന്നു. അസമിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ട്രക്ക് ഡ്രൈവർമാർ തങ്ങൾക്ക് ബംഗാൾ അതിർത്തിയിൽ നേരിടേണ്ടി വരുന്ന ഈ കടുത്ത അന്യായത്തെക്കുറിച്ച് നിരന്തരം പരാതിപ്പെടാറുണ്ടായിരുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ബംഗാളിൽ ദേശീയതയിൽ വിശ്വസിക്കുന്ന ബിജെപി സർക്കാർ അധികാരത്തിലേറിയതോടെ, സംസ്ഥാനത്തിന്റെ വികസനത്തെയും സാമ്പത്തിക ഭദ്രതയെയും തകർക്കുന്ന ഇത്തരം മാഫിയാ സംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള നീക്കത്തിലാണ് ഭരണകൂടം.












