പരിക്കിൽ നിന്ന് മുക്തനായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ കസേരയിലേക്ക് തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരം സമ്മാനിച്ചത് കടുത്ത നിരാശ. പ്ലേ ഓഫ് റേസിൽ നിന്ന് ഇതിനകം തന്നെ പുറത്തായ മുംബൈ ഇന്ത്യൻസ്, ബുധനാഴ്ച നടന്ന മത്സരത്തിൽ 4 വിക്കറ്റിന് കൊൽക്കത്തയോട് പരാജയപ്പെട്ടു. മത്സരത്തിനിടയിൽ മുംബൈ താരങ്ങളുടെ മോശം ഫീൽഡിങ്ങും ആശയക്കുഴപ്പവും കണ്ട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മൈതാനത്ത് വെച്ച് പരിഹാസപൂർവ്വം കൈയടിച്ച ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയാണ്.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 147 റൺസെടുക്കാനേ സാധിച്ചുള്ളൂ. ചെറിയ ടോട്ടൽ പ്രതിരോധിക്കാൻ കൃത്യമായ വിക്കറ്റുകളും മികച്ച ഫീൽഡിങ്ങും ആവശ്യമായിരുന്ന ഘട്ടത്തിലാണ് മുംബൈ താരങ്ങൾ ലജ്ജാകരമായ പിഴവ് വരുത്തിയത്.
പന്ത് രണ്ടുപേരുടെയും നടുവിലായി നിലത്തു വീണു. ഇതിന് പിന്നാലെ ദീപക് ചാഹറും റോബിൻ മിൻസും പരസ്പരം നോക്കി കുറ്റപ്പെടുത്താനും കൈകൾ കൊണ്ട് ആംഗ്യം കാണിക്കാനും തുടങ്ങി. പന്തിനടുത്തേക്ക് കൂടുതൽ അടുത്തായിരുന്ന ദീപക് ചാഹർ ക്യാച്ചിന് ശ്രമിക്കാതിരുന്നതാണ് അവസരം നഷ്ടമാക്കിയത്. തന്റെ പന്തിൽ ലഭിച്ച വിക്കറ്റ് അവസരം തകിടം മറിഞ്ഞതും താരങ്ങൾ പരസ്പരം കുറ്റപ്പെടുത്തുന്നതും കണ്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ദേഷ്യം അടക്കാനായില്ല. അദ്ദേഹം കളിസ്ഥലത്തു വെച്ച് ഇരുവർക്കും നേരെ തിരിഞ്ഞ് പരിഹാസപൂർവ്വം പതുക്കെ കൈയടിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ 6 ഓവറിൽ 41 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്നിരുന്നു. ഹാർദിക് പാണ്ഡ്യയും (26) തിലക് വർമ്മയും (20) ചേർന്ന് 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ അല്പമൊന്ന് കരകയറ്റി. ഒടുവിൽ അവസാന ഓവറുകളിൽ തകർത്തടിച്ച കോർബിൻ ബോഷിന്റെ (18 പന്തിൽ പുറത്താകാതെ 32) പ്രകടനമാണ് മുംബൈയെ 147-ൽ എത്തിച്ചത്. കെ.കെ.ആറിനായി സൗരഭ് ദുബെ, കാമറൂൺ ഗ്രീൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ മനീഷ് പാണ്ഡെയും (45) റോവ്‌മാൻ പവലും (40) ചേർന്ന് കെ.കെ.ആറിനെ വിജയതീരത്തേക്ക് നയിച്ചു. റിങ്കു സിങ്ങാണ് (9) കൊൽക്കത്തയുടെ വിജയറൺ കുറിച്ചത്. മുംബൈയ്ക്കായി ബൗളിംഗിൽ കോർബിൻ ബോഷ് 3 വിക്കറ്റ് വീഴ്ത്തി തിളങ്ങിയെങ്കിലും ഫീൽഡിങ്ങിലെ പിഴവുകൾ ടീമിന് വിനയായി മാറി. ഈ ജയത്തോടെ കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിർത്തി.












