ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ 1983-ലെ ചരിത്രവിജയത്തിന് പിന്നാലെ ടീം അംഗങ്ങൾ ലണ്ടനിൽ നടത്തിയ വമ്പൻ ആഘോഷത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച റെസ്റ്റോറന്റ് ബില്ലിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്. ലണ്ടനിലെ പ്രശസ്തമായ ഗ്രോസ്വെനർ ഹോട്ടലിൽ (Grosvenor Hotel) നിന്നുള്ള 764.40 പൌണ്ടിന്റെ (ഇന്നത്തെ മൂല്യം വെച്ച് നോക്കിയാൽ ഏകദേശം 3.4 ലക്ഷം രൂപ) ആഡംബര ഭക്ഷണ ബില്ലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്വിറ്ററിലും ഫേസ്ബുക്കിലും വലിയ രീതിയിൽ വൈറലായിരുന്നത്.
1983 ജൂൺ 25-ന് വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ദിവസത്തെ തീയതിയാണ് ഈ ബില്ലിലുള്ളത്. കോക്ടെയിലുകളും മദ്യവും വൈവിധ്യമാർന്ന ഡെസേർട്ടുകളും അടങ്ങിയ ഈ ബില്ലിന്റെ താഴെ ക്യാപ്റ്റൻ കപിൽ ദേവിന്റെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് ആരാധകരെ തെറ്റിദ്ധരിപ്പിച്ചത്. എന്നാൽ ഈ ബിൽ പൂർണ്ണമായും വ്യാജമാണെന്നും അതിലെ കപിൽ ദേവിന്റെ ഒപ്പ് വ്യാജമായി നിർമ്മിച്ചതാണെന്നും വ്യക്തമാക്കി 1983 ലോകകപ്പ് ജേതാവായ കീർത്തി ആസാദ് തന്നെ രംഗത്തെത്തുകയായിരുന്നു.
“ഇത് തികച്ചും വ്യാജമായ ഒരു ബില്ലാണ്, സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങൾ ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന് അടുത്തുള്ള വെസ്റ്റ്മോർലാൻഡ് ഹോട്ടലിലാണ് (Westmoreland Hotel) താമസിച്ചിരുന്നത്. ജൂൺ 25-ലെ ആ ചരിത്ര വിജയത്തിന് ശേഷം അന്നുരാത്രി മുഴുവൻ പിറ്റേന്ന് വെളുപ്പിനെ വരെ ഞങ്ങൾ അവിടെയാണ് ആഘോഷങ്ങൾ നടത്തിയത്. ഞങ്ങൾ ഒരിക്കലും ഗ്രോസ്വെനർ ഹോട്ടലിൽ പോയിട്ടില്ല. ഇതിലുള്ള കപിൽ ദേവിന്റെ ഒപ്പും വ്യാജമാണ്.”
മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണനും കീർത്തി ആസാദിന്റെ പോസ്റ്റിന് പിന്തുണയുമായി എത്തി. കപിൽ ദേവ് ഒരിക്കലും ഈ രീതിയിലല്ല ഒപ്പിടാറുള്ളതെന്നും ബില്ലിലെ ഒപ്പ് വ്യാജമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.












