ഐ.പി.എൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും മുൻ നായകൻ എം.എസ്. ധോണിയുടെ അസാന്നിധ്യവും കടുത്ത ചർച്ചയാകുന്നതിനിടയിൽ, സി.എസ്.കെ മാനേജ്‌മെന്റിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദരീനാഥ് രംഗത്ത്. ധോണിയുടെ പരിക്ക് സംബന്ധിച്ച ദുരൂഹതകളും ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റൻസിക്ക് പിന്നിലെ സത്യങ്ങളും തുറന്നുപറഞ്ഞ ബദരീനാഥിന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഈ സീസണിൽ കൈവിരലിനേറ്റ പരിക്ക് എന്നിവ കാരണം ധോണി ഒരു മത്സരം പോലും കളിച്ചിട്ടില്ല. എന്നാൽ ധോണിയുടെ ഫിറ്റ്നസിനെക്കുറിച്ച് വ്യക്തമായ ഒരു വിവരവും പുറത്തുവിടാതെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന ചെന്നൈ മാനേജ്‌മെന്റിന്റെ സമീപനത്തെയാണ് ബദരീനാഥ് ചോദ്യം ചെയ്തത്. “എല്ലാ മത്സരത്തിന് മുൻപും ധോണി കളിക്കുമോ ഇല്ലയോ എന്ന ചോദ്യം ഉയരാറുണ്ട്. ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി ഒട്ടും ശരിയായില്ല. കൃത്യമായ കാരണം ആർക്കും അറിയില്ല. ഇത് മത്സരങ്ങളോടുള്ള താല്പര്യം കൂട്ടാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണോ അതോ വല്ല ബിസിനസ്സ് തീരുമാനവുമാണോ? ഇതാണോ സി.എസ്.കെയുടെ ആ പറയുന്ന ‘പ്രോസസ്സ്'” ബദരീനാഥ് ചോദിച്ചു.
ഋതുരാജ് ഗെയ്ക്‌വാദിനെ ധോണിയാണ് തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് എന്ന വാദത്തെയും ബദരീനാഥ് തള്ളി. “ഋതുരാജിനെ നായകനാക്കാൻ ധോണി ആഗ്രഹിച്ചിരുന്നു എന്നത് എത്രത്തോളം സത്യമാണെന്ന് ആർക്കും അറിയില്ല. ഈ തീരുമാനം ഒരിക്കലും ധോണിയുടേതാകാൻ വഴിയില്ല. അത് മാനേജ്‌മെന്റിന്റെ മാത്രം തീരുമാനമാണ്. ധോണിക്ക് ഒരു നിർദ്ദേശം മാത്രമേ നൽകാൻ കഴിയൂ. ധോണിയെ എനിക്ക് അറിയാവുന്നത് വെച്ച് പറയുകയാണെങ്കിൽ, അദ്ദേഹത്തിന് ഇതിൽ എന്തെങ്കിലും പങ്കുണ്ടായിരുന്നെങ്കിൽ അദ്ദേഹം രവീന്ദ്ര ജഡേജയെ മാത്രമേ അടുത്ത ക്യാപ്റ്റനായി നിർദ്ദേശിക്കുമായിരുന്നുള്ളൂ.”
ഈ സീസണിൽ സി.എസ്.കെയുടെ പ്ലേ ഓഫ് സാധ്യതകൾ വളരെ മങ്ങിക്കഴിഞ്ഞു. ടീമിന്റെ മോശം പ്രകടനത്തെയും ലേലത്തിലെ പരാജയങ്ങളെയും ബദരീനാഥ് വിമർശിച്ചു. “ബ്രെവിസ്, മ്ഹാത്രെ, ഉർവിൽ പട്ടേൽ തുടങ്ങിയ താരങ്ങളെല്ലാം പകരക്കാരായി (Replacements) ടീമിലെത്തിയവരാണ്. ഭാഗ്യം കൊണ്ടാണ് അവർ ചെന്നൈയിൽ എത്തിയത്, അല്ലാതെ വലിയ പ്ലാനിംഗിന്റെ ഭാഗമായല്ല. സഞ്ജു സാംസണെ ടീമിലെത്തിച്ച വലിയ ട്രേഡ് ഡീൽ പോലും ജഡേജയെയും സാം കറനെയും വിട്ടുകൊടുത്തുകൊണ്ടാണ് ചെയ്തത്. ഫലത്തിൽ സി.എസ്.കെ സ്വന്തമായി എടുത്ത ഒരു തീരുമാനവും ഈ സീസണിൽ വിജയിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.












