കൊൽക്കത്ത : ബക്രീദ് പ്രമാണിച്ച് പശ്ചിമ ബംഗാളിൽ പൊതുസ്ഥലങ്ങളിലെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ബംഗാൾ സർക്കാരിന്റെ ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. പൊതുസ്ഥലങ്ങളിൽ കന്നുകാലികളെ അറക്കുന്നത് കോടതി കർശനമായി നിരോധിച്ചു. പശുവിനെ ബലി നൽകുന്നത് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ബംഗാളിൽ പുതുതായി അധികാരമേറ്റ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആണ് കന്നുകാലി കാശാപ്പിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയന്ത്രണങ്ങൾക്കെതിരെയുള്ള ഒരു കൂട്ടം ഹർജികൾ ആണ് ഇപ്പോൾ കൊൽക്കത്ത ഹൈക്കോടതി തള്ളിയത്. തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്ര, ടി.എം.സി എം.എൽ.എ അഖ്‌റുജ്ജമാൻ എന്നിവരുൾപ്പെടെയുള്ളവരാണ് സർക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് എതിർ ഹർജികൾ തള്ളിയത്. 2018-ൽ കൽക്കട്ട ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നതെന്നും, അതിനാൽ മെയ് 13-ലെ സർക്കാർ വിജ്ഞാപനം റദ്ദാക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
റോഡുകളോ മൈതാനങ്ങളോ ഉൾപ്പെടെയുള്ള തുറസ്സായ പൊതുസ്ഥലങ്ങളിൽ പശു, എരുമ തുടങ്ങിയ കന്നുകാലികളെ അറുക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി കോടതി അറിയിച്ചു. ഇസ്ലാം മതവിശ്വാസപ്രകാരം ബക്രീദ് ആഘോഷങ്ങൾക്ക് പശുവിനെത്തന്നെ ബലി നൽകണമെന്ന് യാതൊരുവിധ നിർബന്ധവുമില്ലെന്ന മുഹമ്മദ് ഹനീഫ് ഖുറേഷി കേസിലെ സുപ്രീം കോടതിയുടെ മുൻ ഉത്തരവ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് അറവ് നടത്തിയാൽ ആറ് മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്നും കോടതി അറിയിച്ചു.










