ന്യൂഡൽഹി : രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 24 രാജ്യസഭ സീറ്റുകളിലേകാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18-നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയാകുന്ന അന്നേ ദിവസം വൈകുന്നേരം തന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ കാലാവധിയാണ് അടുത്ത മാസങ്ങളിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ അഞ്ച് സീറ്റുകളിലേക്കും ആന്ധ്രപ്രദേശിലെയും കർണാടകയിലെയും 4 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും മൂന്ന് സീറ്റുകളിലേക്കും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതാണ്. കൂടാതെ, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടക്കും.








