കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫൽത്ത മണ്ഡലത്തിൽ നടന്ന റീപോളിങ്ങിൽ ബിജെപിക്ക് ചരിത്ര വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ തന്റെ എതിരാളികളെ അപ്രസക്തരാക്കി 1.11 ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തനായ നേതാവും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ സീറ്റാണ് ഫൽത്ത. ഈ കാരണത്താൽ തന്നെ തൃണമൂൽ കോൺഗ്രസ്സിൽ വൻ ഞെട്ടലാണ് ഫൽത്ത മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചിരിക്കുന്നത്.
ഏപ്രിൽ 29-ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഫൽത്ത മണ്ഡലത്തിൽ റീപോളിങ്ങ് നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിനത്തിൽ ഇവിഎം മെഷീനുകളിൽ ബിജെപിയുടെ ചിഹ്നത്തിന് നേരെ വെള്ള ടേപ്പ് ഒട്ടിച്ചതായും വോട്ടർമാരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും കണ്ടെത്തിയ മണ്ഡലം ആണിത്. തീപാറുന്ന പോരാട്ടം നടന്ന ഫൽത്തയിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽക്കേ ബിജെപിയുടെ ദേബാംഗ്ഷു പാണ്ഡെ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. സിപിഐ(എം) സ്ഥാനാർത്ഥി ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിന്റെ അബ്ദുർ റസാഖ് മൊല്ല മൂന്നാമതെത്തി. തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തിപരമായ തീരുമാനമാണെന്ന് ടിഎംസി നേതൃത്വം വിശദീകരിച്ചെങ്കിലും, പാർട്ടി കോട്ടയിലെ ഈ പിന്മാറ്റം ബിജെപിയുടെ വിജയവഴി എളുപ്പമാക്കി.
മേയ് 21-ന് കനത്ത സുരക്ഷയിൽ 35 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ച് നടത്തിയ പുനർവോട്ടെടുപ്പിൽ 87 ശതമാനത്തിലധികം വോട്ടർമാർ രേഖപ്പെടുത്തി. ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിഞ്ഞതാണ് ബിജെപിക്ക് അനുകൂലമായ ജനവിധിയുണ്ടാക്കിയതെന്നാണ് ബംഗാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 41,000 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. കൂടാതെ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഭിഷേക് ബാനർജിക്ക് മാത്രം ഇവിടെ നിന്ന് 1.2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഈ കോട്ടയാണ് ഇപ്പോൾ ബിജെപി തകർത്തെറിഞ്ഞിരിക്കുന്നത്.









