കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പുതിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി മമതാ ബാനർജി. സമൂഹമാധ്യമങ്ങളിലൂടെ 32 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുടെ വിമർശനം. ബിജെപി അധികാരത്തിൽ എത്തിയതോടെ പോലീസുകാർ വേട്ടക്കാരായി മാറിയെന്ന് മമത കുറ്റപ്പെടുത്തി.
പശ്ചിമ ബംഗാളിലെ ജനങ്ങൾ സന്തുഷ്ടരല്ലെന്നും ബിജെപി പ്രവർത്തകർ സ്ത്രീകളെ കൊള്ളയടിക്കുകയാണെന്നും മമതാ ബാനർജി ആരോപിച്ചു. ജനങ്ങളെ സംരക്ഷിക്കേണ്ടവർ അവരെ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞു. ബിജെപിയുടെ വിജയത്തിന് ശേഷം ടിഎംസി ഓഫീസുകൾ ആക്രമിക്കപ്പെട്ടതായും മമത കുറ്റപ്പെടുത്തി. ടിഎംസി പ്രവർത്തകരെ എല്ലാ ദിവസവും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും മീറ്റിംഗുകൾ നടത്താൻ പോലും അനുവാദമില്ലെന്നും മമത പറഞ്ഞു. മുകളിൽ നിന്ന് ലഭിച്ച ‘നിർദ്ദേശങ്ങൾ’ കാരണം പോലീസ് ഇടപെടാൻ വിസമ്മതിക്കുകയാണെന്നും മമതാ ബാനർജി ആരോപണമുന്നയിച്ചു.










