ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന. കോൺഗ്രസ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം തനിക്ക് അല്പംകൂടി സമയം വേണം എന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ച് നടന്ന നിർണായകമായ ഉന്നതതല യോഗത്തിലാണ് നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവർ പങ്കെടുത്ത യോഗത്തിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനെയും ഹൈക്കമാൻഡ് അടിയന്തിരമായി വിളിച്ചുവരുത്തുകയായിരുന്നു.
മുഖ്യമന്ത്രി പദം ഒഴിഞ്ഞ് സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറണമെന്നും, പകരം കർണാടകയിൽ നിന്ന് അദ്ദേഹത്തിന് രാജ്യസഭാ സീറ്റും ഡൽഹിയിൽ വലിയൊരു പദവിയും നൽകാമെന്നും ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ സിദ്ധരാമയ്യയുടെ മകനും നിലവിൽ നിയമനിർമ്മാണ കൗൺസിൽ അംഗവുമായ യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രധാന പദവി നൽകാനും ധാരണയായതായാണ് സൂചന.









